ലണ്ടന്‍: ഇന്ത്യന്‍വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും. മത്സരരംഗത്തുള്ള പെന്നി മൊര്‍ഡാന്റിന് ഇന്ന് വൈകീട്ടോടെ 100 എം.പി.മാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഒഴിവാകുകയും ഋഷി പ്രധാനമന്ത്രിയാവുകയും ചെയ്യും. പിന്തുണ ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ഞായറാഴ്ചയാണ് ഋഷി ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ഒരുമിപ്പിക്കാനും രാജ്യത്തെ നയിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബില്‍ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.
പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാര്‍ഥിക്കേ മത്സരിക്കാനാകൂ. ആദ്യംതന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. മുന്‍ ധനമന്ത്രിയായ ഋഷിക്ക് 142 കണ്‍സര്‍വേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്.
ഇന്ത്യന്‍സമയം വൈകീട്ട് ആറരവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ബോറിസ് ജോണ്‍സണ്‍ നേരത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. മത്സരിച്ചാല്‍ താന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പാർട്ടിയില്‍ കെട്ടുറപ്പില്ലാതെ ഫലപ്രദമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് തന്റെ പിന്മാറ്റത്തിനുള്ള കാരണമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഋഷിയും ജോണ്‍സണും തമ്മില്‍ ശനിയാഴ്ച രഹസ്യചര്‍ച്ച നടന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.
സാമ്പത്തികനയങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട പ്രധാനമന്ത്രി ലിസ് ട്രസ് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചതിനാലാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിയത്. അഴിമതികളില്‍പ്പെട്ട് ജൂലായില്‍ ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനെത്തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഋഷി സുനക്കിനെ തോല്‍പ്പിച്ചാണ് ലിസ് അധികാരത്തിലേറിയത്.
തിരഞ്ഞെടുപ്പ് ഇങ്ങനെ
* 2019-ല്‍ 357 എം.പി.മാരുമായി അധികാരത്തിലേറിയ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 2024 ഡിസംബര്‍വരെ കാലാവധിയുണ്ട്. അതിനാല്‍, പൊതുതിരഞ്ഞെടുപ്പില്ല. കണ്‍സര്‍വേറ്റിവ് എം.പി.മാരും പാര്‍ട്ടിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള 1.74 ലക്ഷം പേരുമാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടിനേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പാണിത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രി.
* 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള എം.പി.ക്ക് സ്ഥാര്‍ഥിയാകാം.
* ഇന്ത്യന്‍സമയം തിങ്കളാഴ്ച വൈകീട്ട് ആറരവരെ നാമനിര്‍ദേശപത്രിക നല്‍കാം
* മൂന്നുപേര്‍ മത്സരിക്കാനുണ്ടെങ്കില്‍ എം.പി.മാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി കുറഞ്ഞ വോട്ടുകിട്ടുന്നയാളെ ഒഴിവാക്കും. ആ വോട്ടെടുപ്പിന്റെ ഫലം രാത്രി പത്തരയോടെ അറിയാം.
* പിന്നീട് രണ്ടുപേരില്‍ ആരോടാണ് താത്പര്യമെന്നറിയിക്കാന്‍ എം.പി.മാര്‍ക്കിടിയില്‍ വോട്ടെടുപ്പ്. ഇതിന്റെ ഫലം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയെത്തും.
* അതിനുശേഷം ഒരാള്‍ പിന്‍മാറാന്‍ തയ്യാറല്ലെങ്കില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടിയില്‍ വോട്ടെടുപ്പ്. അതില്‍ കൂടുതല്‍ വോട്ടുനേടുന്നയാള്‍ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയും.
* ആ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
* ഒരൊറ്റ സ്ഥാനാര്‍ഥിക്കുമാത്രമേ നൂറോ അതിലേറെയോ എം.പി.മാരുടെ പിന്തുണയുള്ളൂവെങ്കില്‍ വോട്ടെടുപ്പേ ഉണ്ടാകില്ല. അയാളെ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കും. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്ചതന്നെ അറിയാം.
Content Highlights: Rishi Sunak is backe by 142 MPs. High chances of becoming UK Prime minister
Published: 24 Oct 2022, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented