ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേര്‍ക്കാണ് ഒക്ടോബര്‍ അവസാനം ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി യു.എസ്. മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

ആണവായുധത്തില്‍ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ രൂപകല്‍പന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായും നശിപ്പിച്ചതായാണ് വിവരം. ഇറാന്‍ ഒരുതരത്തിലും ആണവായുധങ്ങളുടെ നിര്‍മാണമോ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇസ്രയേല്‍ ആക്രമണവാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എന്നാല്‍, ഇസ്രയേലും യു.എസ്. ഉദ്യോഗസ്ഥരും വ്യോമാക്രമണം സ്ഥിരീകരിച്ചു. ഹൈ റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളും ആക്രമണത്തെ ശരിവെക്കുന്നുണ്ട്.

സംശയാസ്പദമായ രീതിയിലുള്ള പരീക്ഷണ നടപടികള്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായി ഇസ്രയേല്‍-യു.എസ്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന് യു.എസ്. താക്കീത് നല്‍കിയിരുന്നു. ഈ താക്കീതിന് മുന്‍പാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള വ്യോമാക്രമണം നടന്നിട്ടുള്ളത്. ഡോണൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായി  എത്തുന്നതോടെ ഇറാനെതിരേ യു.എസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ ഉപരോധങ്ങളും മറ്റ് നടപടികളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഇറാനെതിരേ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.