ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോണ്‍സുലാര്‍ ക്യാംപ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചതില്‍ അപലപിച്ച് ഇന്ത്യ. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു.

To advertise here,

ക്ഷേത്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍സുലാര്‍ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷ ഒരുക്കാന്‍ കാനഡയോട് അഭ്യര്‍ഥിച്ചിരുന്നതായും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. 

വിദേശത്തുളള ഇന്ത്യന്‍ വംശജര്‍ക്ക് കോൺസുലേറ്റിന്‍റെ സേവനങ്ങൾ ലഭ്യമാക്കാൻ ഖലിസ്ഥാനികള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യകാര്‍ക്കും കനേഡിയന്‍ അപേക്ഷകര്‍ക്കും നല്‍കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ബ്രാംപ്റ്റണിലെ ഹിന്ദുസഭാ ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അമ്പലത്തിന് പുറത്തുള്ളവരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചിരുന്നു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.