വാഷിങ്ടണ്‍: ഇസ്രയേലുമായുള്ള ആയുധവ്യാപാരവുമായി ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ മുന്നോട്ടെന്ന് റിപ്പോര്‍ട്ട്. 20,000-ത്തില്‍ അധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് വില്‍ക്കാനുള്ള കരാറാണിത്. ട്രംപ് സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുനീങ്ങുകയാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

To advertise here,

ഈ തോക്ക് ഇടപാടുമായി മുന്നോട്ടുപോകാൻ ബൈഡൻ ഭരണകൂടം താൽപര്യം കാട്ടിയിരുന്നില്ല.. ആയുധങ്ങൾ പലസ്തീനില്‍ താമസിക്കുന്ന ഇസ്രയേലി പൗരന്മാരുടെ കയ്യിലെത്തിയേക്കുമെന്നും അവര്‍ അത് ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക മുന്‍നിര്‍ത്തിയാണ് ഈ തോക്കുകച്ചവടം ബൈഡന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നത്.

തോക്ക് വില്‍പനയ്ക്കായുള്ള 24 മില്യണ്‍ ഡോളറിന്റെ (ഏകദേശം 205,27,57,200 രൂപ) ഇടപാടിനെക്കുറിച്ചുള്ള അറിയിപ്പ് മാര്‍ച്ച് ആറാം തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, യുഎസ് കോണ്‍ഗ്രസിന് അയച്ചിട്ടുണ്ടെന്നാണ്  ഇപ്പോൾ പുറത്തുവരുന്ന വിവരം. തോക്കുകളുടെ അന്തിമ ഉപയോക്താവ് ഇസ്രയേലി നാഷണല്‍ പോലീസ് ആയിരിക്കുമെന്നാണ് ഈ അറിയിപ്പില്‍ പറയുന്നത്. 

യുഎസും ഇസ്രയേലും തമ്മിലുള്ള വമ്പന്‍ ആയുധ കരാറുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ഇടപാടാണ് ഈ തോക്ക് വില്‍പനയുടേതെങ്കിലും അതിന്റെ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ബൈഡന്‍ ഭരണകൂടം മുന്നോട്ടുപോകാതിരുന്നത്. ഇസ്രയേല്‍ അധീന വെസ്റ്റ്ബാങ്കില്‍ അക്രമം നടത്തിയെന്ന ആരോപണം നേരിട്ടിരുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പലസ്തീനികള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.