ബെയ്ജിങ്: അമേരിക്കയുടെ തീരുവ ചൂഷണത്തിനെതിരേ ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ വക്താവ് യു ജിങ്ങിന്റെ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. 

To advertise here,

പരസ്പരപൂരകവും പ്രയോജനാധിഷ്ഠിതവുമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം. രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ (സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന രാഷ്ട്രങ്ങള്‍) വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന യുഎസിന്റെ തീരുവ ചൂഷണത്തെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇരു വികസ്വര രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന്, ജിങ് കുറിപ്പില്‍ പറയുന്നു.

വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും ജേതാക്കളില്ലെന്നും ജിങ്ങിന്റെ കുറിപ്പിലുണ്ട്. വിശാലമായ ചര്‍ച്ചകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സത്യസന്ധമായ സഹകരണം എന്നീ തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും എല്ലാ വിധത്തിലുമുള്ള എകപക്ഷീയതയെയും സംയുക്തമായി എതിര്‍ക്കണമെന്നും അവര്‍ പറയുന്നു.

സാമ്പത്തിക ആഗോളവത്കരണത്തെയും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തെയും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ചൈനയ്ക്കുള്ളതെന്നും പ്രതിവര്‍ഷം ആഗോള വളര്‍ച്ചയുടെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ലോകവ്യാപാര സംഘടനയെ കേന്ദ്രമാക്കി നിലനിര്‍ത്തിക്കൊണ്ട് ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കാന്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജിങ്ങിന്റെ കുറിപ്പിലുണ്ട്.