കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 

To advertise here,

ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് പറയുന്നു. 

ചൈനയിലെ ഷിഗാറ്റ്‌സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി. 

നേപ്പാളിന്റെ ഭൂപ്രകൃതിയാണ് അടിക്കടി നേപ്പാളില്‍ ഭൂചലനത്തിന് കാരണമാകുന്നത്. 2015-ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000 പേര്‍ മരിക്കുകയും 22,000 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.