ജറുസലേം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ജനുവരി 19-നുശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 330 ആയി. ബന്ദികളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയത്. റംസാന്‍ മാസത്തില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമാണെന്നും 150-ലേറെപ്പേര്‍ക്ക് പരിക്കേറ്റുവെന്നും ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

ഗാസ സിറ്റി, ഖാന്‍ യൂനുസ്, റാഫ, ഗാസ മുമ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്‌ഫോടനശബ്ദം കേട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ്‌ഫോഴ്‌സസ് (ഐ.ഡി.എഫ്) വ്യക്തമാക്കി. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിക്കുകയും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയും മധ്യസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നിരസിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളുടെയും മോചനം എന്ന ഉറച്ച ലക്ഷ്യത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, യുദ്ധം പുനരാരംഭിച്ചതിലൂടെ ബന്ദികളെ ബലികൊടുക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. 'വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പൂര്‍ണ ഉത്തരവാദി നെതന്യാഹുവാണ്. ഇതോടെ ഗാസയിലുള്ള തടവുകാരുടെ വിധി എന്താകുമെന്ന് ആര്‍ക്കുമറിയാത്ത സ്ഥിതിയായി' - ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.