നിലമ്പൂര്‍: വനംമന്ത്രി എ.കെ ശശീന്ദ്രനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍. ജനങ്ങള്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാത്ത വനംമന്ത്രിയെ മാറ്റാത്തത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസ് വനം മന്ത്രിയായാല്‍ വനംനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വനം മന്ത്രിയെ എന്താണ് മാറ്റാത്തത്. എന്‍സിപിയുടെ പ്രസിഡന്റാണ് ആ പാര്‍ട്ടിയുടെ മന്ത്രിയെ മാറ്റാന്‍ പറഞ്ഞത്. മാറ്റാത്തതിന്റെ കാരണം എന്താണെന്ന് ജനം അറിയണം. മാറ്റേണ്ടിവന്നാല്‍ വനംനിയമ ഭേദഗതി ഒപ്പിടേണ്ടത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസാണ്. അദ്ദേഹം മന്ത്രിയായി വന്നാല്‍ ഭേദഗതിയില്‍ ഒപ്പിടുമെന്ന് തോന്നുന്നുണ്ടോ? ആ സമുദായത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കും. അയാള്‍ക്ക് ഈ നാട്ടിലിറങ്ങാന്‍ കഴിയില്ല. ക്രൈസ്തവ സമൂഹമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത്. അവര്‍ സ്വാഭാവികമായും എതിര്‍ക്കില്ലേ? - പി.വി അന്‍വര്‍ ചോദിച്ചു. 

To advertise here,

വനംനിയമ ഭേദഗതി പാസാകുംമുമ്പ് തോമസ് കെ തോമസിന്റെ കൈയിലേക്ക് മന്ത്രിപദം നല്‍കിയാല്‍ ബില്‍ പാസാകില്ലെന്ന് പിണറായിക്കറിയാം. ഇത്തരത്തില്‍ എല്ലാ പഴുതുകളും അടച്ചിരിക്കുകയാണ്. പത്രത്തില്‍ പരസ്യം നല്‍കിയിട്ടില്ല. പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ഗസറ്റ് വിജ്ഞാപനം ചെയ്തുവെന്നാണ് പറയുന്നത്. ഗസറ്റ് ആരാണ് കാണുക?

സംസ്ഥാനത്തെ വനംമന്ത്രിയുടെ സ്ഥിതി എന്താണ്? ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നിട്ട് തിരിഞ്ഞുനോക്കിയോ? വൈകീട്ട് 6.30-ന് അപകടമുണ്ടായിട്ട് 11 മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്. 'അയാളുടെ ഫോറസ്റ്റ് ഓഫീസില്‍കയറി ജനം ചില്ല് അടിച്ചുതകര്‍ത്തതാണ് വലിയ പ്രശ്‌നം. മറ്റ് എംഎല്‍എമാര്‍ എന്റെയടുത്തുവന്ന് സംസാരിച്ച് പ്രശ്‌നം പരിഹമിക്കുന്നുവെന്ന് പറയുന്നു. ഞാന്‍ ഇനി അയാളുടെ അണ്ടിപ്പരിപ്പ് തിന്നാന്‍ തിരുവനന്തപുരത്ത് പോകണോ? കുറേ അണ്ടിപ്പരിപ്പ് തിന്നതാണ്. വരുന്നവരെയെല്ലാം സോപ്പാക്കി വിടുകയാണ്. അയാള്‍ക്ക് എന്താണ് പണി. ഈ വനം മന്ത്രിയുടെ സംഭാവന എന്താണ്. മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് ചുക്കാണ് അയാള്‍ ചെയ്തത് - പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.