തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നിലവില്‍ സി.ബി.ഐ.യാണ് കേസ് അന്വേഷിക്കുന്നത്. 

To advertise here,

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഉള്‍പ്പടെ മുമ്പ് അന്വേഷിച്ച ഏജന്‍സികള്‍ വേണ്ട വിധം അന്വേഷണം നടത്തിയില്ലെന്നും വ്യക്തമായ നിഗമനത്തിലെത്തിയില്ലെന്നും ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും സി.ബി.ഐ. കേസ് അന്വേഷിക്കുകയും ചെയ്തത്.

മുമ്പ് അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്കുമുന്നില്‍ ബാലഭാസ്‌കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിച്ച പല പരാതികളും അവര്‍ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. 

2018-ലാണ് ബാലഭാസ്‌കറുടെ മരണത്തില്‍ കലാശിച്ച അപകടമുണ്ടാകുന്നത്. പാരിപ്പള്ളി പള്ളിപ്പുറത്തു വെച്ചുനടന്ന അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു. അപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നതടക്കം നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു.