തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനങ്ങൾ വർധിപ്പിച്ചുവെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി സർക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ കണക്ക് അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണങ്ങൾക്ക് വിശദീകരണം നൽകിയത്.

To advertise here,

2017-ൽ അഞ്ച് സ്‌പെഷ്യൽ ഗവർൺമെന്റ് പ്ലീഡർമാരേയും അഞ്ച് ഗവർൺമെന്റ് പ്ലീഡർമാരേയും നിയമിച്ചു. അന്ന് എ.കെ. ബാലനായിരുന്നു നിയമമന്ത്രി. പി. രാജീവ് നിയമമന്ത്രി ആയിരിക്കുമ്പോൾ മൂന്ന് സ്‌പെഷ്യൽ ഗവർൺമെന്റ് പ്ലീഡർമാരേയും മൂന്ന് ഗവർൺമെന്റ് പ്ലീഡർമാരേയും നിയമിച്ചു. പതിനാറ് പേരെയാണ് പിണറായി വിജയന്റെ കാലത്ത് നിയമിച്ചത്. നിലവിലുള്ള ജിപിമാരുടെ എണ്ണം വർധിപ്പിച്ചു. എന്നിട്ടാണ് ഒരുകൊല്ലം കഴിയുമ്പോൾ പുതിയ സർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നത്. ഇതെല്ലാം ചെയ്തുവെച്ചാണ് യുഡിഎഫ് സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്.

ഒരു നടപടി ക്രമങ്ങളും പാലിക്കാതെയായിരുന്നു ആ നിയമനങ്ങൾ. എന്നാൽ, ഞങ്ങൾ ഹൈക്കോടതിയിലെ കേസുകളും കോടതി മുറികളും കൂടിയപ്പോൾ എ.ജിയുടെ ഭാഗത്തുനിന്നുളള ശുപാർശയിലാണ് നിയമനം നടത്തിയത്. 23 പേരുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സർക്കാർ അത് 12 ആക്കി ചുരുക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയതായി നിയമിച്ച ഗവ. പ്ലീഡർമാരിൽ ഒരാൾ മുൻ എസ്എഫ്‌ഐക്കാരനും മറ്റൊരാൾ മുൻ എബിവിപിക്കാരനുമാണെന്ന് ആരോപിച്ച് കോൺഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യൻ ലോയേർസ് കോൺഗ്രസ് രംഗത്തെത്തിയത് സംബന്ധിച്ച ോചദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ലോയേഴ്‌സ് കോൺഗ്രസ് നൽകിയ ശുപാർശയിലുള്ള രണ്ട് പേരെയാണ് സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടലംഘനങ്ങളില്ലെന്നും എ.ജി, ഡിജിപി നിർദേശപ്രകാരമുളള നിയമനങ്ങളാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിന്റെ ബോഡി ലാംഗ്വേജ് ആണ് മുഖ്യമന്ത്രിക്കുള്ളതെന്ന പി. രാജീവിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 'പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ, ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടംവരുമ്പോൾ കരയുകയും ദേഷ്യംവരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ല,' സതീശൻ പറഞ്ഞു.