കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയിൽ നൽകുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയതുൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷൻ മുന്നറിയിപ്പുനൽകി. വന്ദേഭാരതിൽ കാറ്ററിങ്‌ ചുമതലയേൽപ്പിച്ചിരിക്കുന്ന ഏജൻസി, യാത്രക്കാർക്കുനൽകുന്ന ഭക്ഷണത്തിന്റെ നിലവാരം റെയിൽവേ നിരീക്ഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

To advertise here,

കേരളത്തിൽ റെയിൽവേ ഒരുക്കുന്ന മികച്ചനിലവാരമുള്ള യാത്രാസൗകര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതിൽ ആശങ്കയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. മേയ് 25-ന് വന്ദേഭാരതിൽ യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നൽകിയ ജ്യൂസ് കാലഹരണപ്പെട്ടതായി പരാതിയുന്നയിച്ചത്.

പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതിൽ ബൃന്ദാവൻ ഫുഡ് പ്രോഡക്ട്‌സ്‌ എന്ന കമ്പനിക്കാണ് കാറ്ററിങ്‌ ലൈസൻസ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വന്ദേഭാരതിൽ നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം ട്രെയിൻ ക്യാപ്റ്റനും സൂപ്പർവൈസർമാരും റെയിൽവേ ഉദ്യോഗസ്ഥരും ഉറപ്പാക്കും. ‘മാസാ’ ജ്യൂസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയ ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.