തിരുവനന്തപുരം: വി.എസിനെതിരായ  ക്യാപിറ്റൽ പണിഷ്മെന്റ്  പരാമര്‍ശ വിവാദത്തിൽ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴ സമ്മേളനത്തിൽ അങ്ങനെ ഒരു ചർച്ച ഉണ്ടായിട്ടില്ല. ഒരു വനിതാ നേതാവും അത്തരത്തിൽ ഒരു ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന് കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും കൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

To advertise here,

'ആലപ്പുഴ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തതാണ്. അവിടെ വെച്ചാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്. അങ്ങനെ ഒരു നേതാവ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അങ്ങനെ പറഞ്ഞിട്ടില്ല. വിഎസ് നമ്മെ വിട്ട് പോകുന്ന അവസരം വരെ, പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനങ്ങളും പാർട്ടിയിലുള്ള ആബാലവൃദ്ധം ജനങ്ങൾ നൽകിയിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായം വസ്തുതക്ക് നിരക്കുന്നതല്ല. വിഎസിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ പേര് വെച്ച് ചർച്ച നടത്തുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇത്തരം ചർച്ച നടത്തുന്നവരെല്ലാം പാർട്ടിയുടെ വളർച്ചയിലും പാർട്ടിയുടെ സ്വാധീനത്തിലും ഉത്കണ്ഠയുള്ളവരാണ്'- വി.എസ്. ശിവൻകുട്ടി.

വിഎസിന്റെ തട്ടകമായ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി അദ്ദേഹത്തിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്നു പറഞ്ഞുവെന്നായിരുന്നു സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിൽ എഴുതിയ വി.എസ്. അനുസ്മരണ  ലേഖനത്തിൽ പറഞ്ഞിരുന്നത്. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങിയെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞിരുന്നു. ലേഖനം ചർച്ചയായതിന് പിന്നാലെയാണ് സുരേഷ് കുറുപ്പിനെ തള്ളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്.