താനൂർ: പുത്തനത്താണിക്കടുത്ത് കുട്ടികളത്താണിയിൽ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ തിരൂരിലെ ഇടതുമുന്നണി സ്ഥാനാർഥി മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രസംഗത്തെച്ചൊല്ലി വിവാദം.

To advertise here,

താനൂരിനെ പാകിസ്താനായി ചിത്രീകരിച്ചുവെന്നാണ് യു.ഡി.എഫിന്റെ പരാതി. 'താനൂരിൽ പാകിസ്താനിൽ വെച്ച് നമ്മൾ കളിച്ചു രണ്ടുതവണ തോൽപ്പിച്ചു. ഇപ്പോൾ മൂന്നാമത്തെ മാച്ച് ഹോം ഗ്രൗണ്ടായ തിരൂരിലാണ്. മത്സരം നമുക്ക് ജയിക്കേണ്ടേ' എന്നായിരുന്നു അബ്ദുറഹിമാന്റെ പ്രസംഗം.

അബ്ദുറഹിമാന്റെ പാകിസ്താൻ പരാമർശത്തിൽ തിരൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പ്രതിഷേധിച്ചു. കുറച്ചുകാലമായി ബി.ജെ.പി.ക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്നും സി.പി.എമ്മുകാരനായ മന്ത്രി എന്ന നിലയ്ക്ക് തിരൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥിക്കും ആ സ്വരമാണെന്നും തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ കുറുക്കോളി മൊയ്തീൻ പറഞ്ഞു. സ്വാതന്ത്ര്യസമരരംഗത്ത് പോരാടിയ പ്രഗല്ഭർ താമസിച്ച മണ്ണാണ് താനൂർ. രാഹുൽഗാന്ധിക്ക് വയനാട്ടിൽ സ്വീകരണം നൽകിയ സമയത്ത് കൂടുതൽ ലീഗ് പതാക കണ്ട് ഇതെന്താ പാകിസ്താനാണോ എന്ന് അമിത് ഷാ ചോദിച്ചു. അതേ സ്വരമാണിപ്പോൾ മന്ത്രി വി. അബ്ദുറഹിമാനുമുള്ളതെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു.

താനൂരിലെ ജനങ്ങളെ അപമാനിക്കുകയും ജനങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുകയുമാണ് വി. അബ്ദുറഹിമാൻ ചെയ്തതെന്ന് യു.ഡി.എഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താനൂരിലെ ജനങ്ങൾ എന്തു തെറ്റാണ് അദ്ദേഹത്തോട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഇനിയും താനൂരിൽ നിന്നാൽ പരാജയപ്പെടും എന്ന ഭീതിയിലാണ് അദ്ദേഹം തിരൂരിലേക്ക് സ്വയം സ്ഥാനാർഥിയായി പോയത്. തന്നെ പരാജയപ്പെടുത്തുന്ന ജനങ്ങളെ പാകിസ്താൻ ചാപ്പകുത്തി വഞ്ചന കാണിക്കുന്നത് പൊറുക്കാൻ പറ്റാത്ത പാതകമാണ്. ബി.ജെ.പി, ആർ.എസ്.എസ്, സംഘപരിവാർ വിഭാഗത്തിന് വളംവെച്ചു കൊടുക്കുന്നതിന് ഉപകരിക്കുമിത് -നേതാക്കൾ പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരേ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുത്തുകോയ തങ്ങൾ, എം.പി. അഷറഫ്, അഡ്വ. പി.പി. ആരിഫ്, ജയശങ്കർ എന്നിവർ പങ്കെടുത്തു.

അതേസമയം താനൂരിനെ പാകിസ്താനായി തെറ്റായി ചിത്രീകരിച്ചിട്ടില്ലെന്ന് വി. അബ്ദുറഹിമാൻ പറഞ്ഞു. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശമാണ് തിരൂരിലും തിരഞ്ഞെടുപ്പിൽ കാണുന്നത്. രണ്ടുതവണ ലീഗിനെ തോൽപ്പിച്ച് മൂന്നാംതവണ സ്വന്തം നാടായ തിരൂരിൽ മത്സരിക്കുന്നു. ഇതിനെ ക്രിക്കറ്റ് കളിയോട് ഉപമിച്ചതാണു താൻ. കൃത്യമായ വികസനപ്രശ്‌നങ്ങളോ രാഷ്ട്രീയപ്രശ്‌നങ്ങളോ യു.ഡി.എഫ്. ചർച്ചചെയ്യുന്നില്ല -അബ്ദുറഹിമാൻ പറഞ്ഞു.