തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ഡിഎംഇ പുറപ്പെടുവിച്ച കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഇത്തരം ഒരു വിഷയം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത് ചട്ടലംഘനമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്നും എന്നാല്‍, താന്‍ മനപ്പൂര്‍വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണയാണെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

'വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല. എന്നെ ആ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ല. വിവരാവകാശം വഴി ചോദിച്ചവര്‍ക്കും റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല.  അവരെന്താണ് എഴുതി കൊടുത്തതെന്നോ ആരൊക്കെയാണ് തെളിവു കൊടുത്തതെന്നോ എനിക്കറിയില്ല. എല്ലാ രേഖകളും ഉള്‍പ്പെടെ കൃത്യമായ മറുപടി അന്വേഷണ കമ്മീഷന് നല്‍കിയതാണ്. എന്തായാലും കാരണംകാണിക്കല്‍ നോട്ടീസിന് ഞാന്‍ വിശദമായ മറുപടി നല്‍കും. ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.' ഡോ. ഹാരിസ് പറഞ്ഞു.   

'ആശുപത്രിയില്‍ ഉപകരണങ്ങളില്ലായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് പരാതി പരസ്യമാക്കിയപ്പോള്‍ ഓടിനടന്ന് സംഘടിപ്പിച്ച് നല്‍കിയത്. ഞാന്‍ മനപ്പൂര്‍വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളമാണ്. ശസ്ത്രക്രിയ മുടക്കിയിട്ട് എനിക്കെന്ത് കിട്ടാനാണ്. ഉപകരണങ്ങളില്ലായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉപകരണങ്ങള്‍ ഇല്ലെന്ന്‌ പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഞാന്‍ പറഞ്ഞതൊക്കെ കളവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കില്‍ ആ റിപ്പോര്‍ട്ട് വ്യാജമാണ്.' ഡോ. ഹാരിസ് ആരോപിച്ചു. 

'സമൂഹ മാധ്യമങ്ങളില്‍ കൂടി പറഞ്ഞത് ചട്ടലംഘനമാണ്. എല്ലാ വഴിയും അടയുമ്പോള്‍ അവസാന നടപടിയെന്ന നിലയിലാണ് അങ്ങനെ ചെയ്തത്. പ്രശ്നങ്ങളെല്ലാം അവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും ഉപകരണങ്ങള്‍ കുറവുണ്ടെന്ന കാര്യവും ബന്ധപ്പെട്ടവര്‍ക്കറിയാം. ഇല്ല എന്ന് പറയുന്ന പ്രോബ് ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അത് ആശുപത്രിയിലേതല്ല. അത് മറ്റൊരു ഡോക്ടറിന്റെ കൈവശമുണ്ടായിരുന്ന ഉപകരണമായിരുന്നു.'  ഡോ. ഹാരിസ് വെളിപ്പെടുത്തി. 

'വകുപ്പ് മേധാവി എന്ന നിലയില്‍, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം എന്റേതാണ്. അതുകൊണ്ടാണ് കുറവുള്ള വിവരം അറിയിച്ചത്. ഇതില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കും തെളിവ് കൊടുത്തവര്‍ക്കും അവരുടേതായ താത്പര്യങ്ങളുണ്ടാകാം. എന്തായാലും വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് മറുപടി നല്‍കും. സ്വന്തം കൈപ്പടയില്‍ മറുപടി എഴുതി തയ്യാറാക്കിയിട്ടുണ്ട്.' ഡോ. ഹാരിസ് പറഞ്ഞു.