വളാഞ്ചേരി(മലപ്പുറം): സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കി. വളാഞ്ചേരി-തിരൂര്‍ റൂട്ടിലാണ് ബുധനാഴ്ച ബസുകള്‍ ഓട്ടം നിര്‍ത്തിയത്. പിടിച്ചെടുത്ത ബസില്‍വെച്ച് യാത്രക്കാരന്‍ ഒരു പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് നടപടി.

To advertise here,

വളാഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന 'മലാല' എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്, വളാഞ്ചേരിയിലെ ഒരു കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെ കഴിഞ്ഞ ദിവസം ബസില്‍വെച്ച് യാത്രക്കാരന്‍ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരന്‍ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് കണ്ടക്ടര്‍ ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ ബഷീര്‍ സി. ചിറക്കല്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതോടെ കണ്ടക്ടര്‍ക്കെതിരേയും കേസെടുക്കും. പിടിച്ചെടുത്ത ബസ് കോടതിയില്‍ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും ബസുകള്‍ ഓടില്ല
വളാഞ്ചേരി: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന പോലീസിന്റെ പതിവുരീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ബസ് ജീവനക്കാര്‍ക്കെതിരേ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികള്‍ക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പണിമുടക്കിയ സിഐടിയു, എസ്ടിയു, ബിഎംഎസ് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരൂര്‍, വളാഞ്ചരി ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യബസുകള്‍ വ്യാഴാഴ്ചയും സര്‍വീസ് നടത്തില്ലെന്ന് സംഘടനാ ഭാരവാഹികളായ റാഫി തിരൂര്‍, ജാഫര്‍ ഉണ്യാല്‍, സച്ചിദാനന്ദന്‍ എന്നിവര്‍ പറഞ്ഞു. പ്രതികാരനടപടികളില്‍നിന്ന് പോലീസ് പിന്മാറിയില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും ഓട്ടം നിര്‍ത്തുന്നതും ആലോചിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.