പയ്യന്നൂർ: എല്ലാ പോലീസ് യൂണിഫോമിനുള്ളിലും കലയുടെ മനസ്സുമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ.ചന്ദ്രശേഖർ പറഞ്ഞു. പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ തുരീയം സംഗീതോത്സവത്തിലെ പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

നിയമം നടപ്പാക്കുക മാത്രമല്ല, സമൂഹത്തെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയാണ് പോലീസ് കൂട്ടായ്മ. സഹപ്രവർത്തകനും എ.ഡി.ജി.പി.യുമായ എസ്.ശ്രീജിത്ത് അത്തരമൊരു കലാകാരനാണ്. അദ്ദേഹത്തിന്റെ ഗാനമഞ്ജരി ഈ തുരീയം വേദിയിൽ അവതരിപ്പിക്കുന്നതിൽ ആഹ്‌ളാദമുണ്ട് -ഡി.ജി.പി. പറഞ്ഞു.

ലഫ്. ജനറൽ വിനോദ് നായനാർ, നടൻ മനോജ് കെ.ജയൻ, സ്വാമി കൃഷ്ണാനന്ദ ഭാരതി തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച ഗായിക എസ്.ജാനകിയെ തുരീയം വേദി അനുസ്മരിച്ചു. മനോജ് കെ.ജയൻ എസ്.ജാനകിയുടെ പാട്ടുകൾ പാടി. കാഞ്ഞങ്ങാട് രാമചന്ദ്രൻ, അഡ്വ. വി.അബ്ദുള്ള എന്നിവരെ ഡി.ജി.പി. ആദരിച്ചു. വൈകിട്ട് നടന്ന പരിപാടിയിൽ ആചാര്യ എം.ആർ.രാജേഷ് പ്രഭാഷണം നടത്തി.

എസ്.ശ്രീജിത്ത് അവതരിപ്പിച്ച ഗാനമഞ്ജരിയിൽ മീനാക്ഷിദേവ് വയലിനും കടമ്മനിട്ട മനു വാസുദേവ് മൃദംഗവും എണ്ണക്കാട് മഹേശ്വരൻ ഘടവും കടനാട് അനന്തകൃഷ്ണൻ ഗഞ്ചിറയും ജോണി ദേവ് കീബോർഡും കൈകാര്യം ചെയ്തു. വിഷ്ണുവാണ് റിഥം കംപോസർ.

ഇന്ന് ഹിന്ദുസ്ഥാനിസംഗീതം

തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ ഡോ. പണ്ഡിറ്റ് സഞ്ജയ് ഗരുഡ് ഹിന്ദുസ്ഥാനിസംഗീതം അവതരിപ്പിക്കും. ഡോ. സുധാംശു കുൽക്കർണി ഹാർമോണിയവും പരാഗ് ഹിർവെ തബലയും മൗലി ഫാടക് പക്വാജും കൈകാര്യംചെയ്യും.