
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുള്ള കൊല്ലം വിജിലൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിൽ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം). പരാമർശങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും നിരീക്ഷണങ്ങൾ കേസിനെ ബാധിക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താനുമാണ് എസ്‌ഐടിയുടെ ശ്രമം. ഇക്കാര്യത്തിൽ നാളെ (തിങ്കളാഴ്ച) തീരുമാനമുണ്ടാകും. അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.
ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം സർക്കാരിനെതിരേ വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. തന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന പരാമർശമടക്കം കോടതിയുടെ ഭാഗത്ത്‌നിന്നുണ്ടായിരുന്നു. ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസിന്റെ മെറിറ്റിലേക്ക് പോയിക്കൊണ്ടുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശമുള്ളതാണ്. എന്നാൽ അതിന്റെ ലംഘനം കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യ ഉത്തരവിലുണ്ടെന്നാണ് എസ്‌ഐടി വിലയിരുത്തൽ. നിയമവിദഗ്ധരുമായി എസ്‌ഐടി കൂടിയാലോചന നടത്തുന്നുണ്ട്. ഹൈക്കോടതിയിലേക്ക് എത്തിയാൽ ഈ പരാമർശങ്ങൾ നീക്കംചെയ്യാനും ജാമ്യം നൽകിയ ഉത്തരവ് ചോദ്യംചെയ്യാനുമുള്ള സാധ്യതയുണ്ടാകും. അതിനാൽതന്നെ നാളെ വിഷയത്തിൽ എസ്‌ഐടി അന്തിമതീരുമാനത്തിലെത്തിച്ചേരുമെന്നാണ് സൂചന.
വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക സിംഗിൾ ബെഞ്ചിലേക്കായിരിക്കും തന്ത്രിയുടെ ജാമ്യ ഉത്തരവിനെതിരേ എസ്‌ഐടിക്ക് എത്താൻ കഴിയുക. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കം ചെയ്യാനും കേസിന്റെ മെറിറ്റിലേക്ക് കടന്നുള്ള കോടതിയുടെ നിരീക്ഷണത്തിൽ ഇടപെടൽ വേണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടേക്കും.
Content Highlights: sit likely to approch high court over thanthri kandaru rajeevaru bail
Published: 22 Feb 2026, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented