തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും അവര്‍ ആരോപിച്ചു. തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

തനിക്കുവേണ്ടി മുറി ബുക്ക് ചെയ്തെന്നത് അടക്കമുള്ള ആന്‍റോ അഗസ്റ്റിന്‍റെ പ്രസ്താവനയ്ക്കെതിരേയും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിലെ മുറി ശോഭാസുരേന്ദ്രനുവേണ്ടി ആന്റോ അഗസ്റ്റിന്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നൽണമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രസ്തുത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ച് താന്‍ ചാനല്‍ മേധാവിയെ വിളിച്ചെന്ന ആരോപണവും ശോഭ നിഷേധിച്ചു. വിളിച്ച നമ്പര്‍, സമയം, ദിവസം എന്നിവ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു. അഞ്ച് തവണയെങ്കിലും താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതിന്റെ എന്തെങ്കിലും ഒരു തെളിവ് ഹാജരാക്കണമെന്നും അവർ ആവശ്യപ്പെട്ടു.