തിരുവനന്തപുരം:  ശിശുക്ഷേമ സമിതിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സെക്രട്ടറി ഷിജു ഖാന്‍. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്കുള്ള രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 2017മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അനുമതിയുമുണ്ട്. അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി കേരള സംസ്ഥാന ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങളെ സമിതി അപലപിക്കുന്നുവെന്ന് ഷിജു ഖാന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

To advertise here,

'അപായകരമായ അവസ്ഥയിലേക്കോ ജീവഹാനി സംഭവിക്കാവുന്ന അവസ്ഥയിലേക്കോ എത്തിപ്പെടാന്‍ സാധ്യതയുള്ള അനേകം കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന സ്ഥാപനമാണ് ശിശുക്ഷേമ സമിതി. നിര്‍വചിക്കാനോ വ്യാഖ്യാനിക്കാനോ കഴിയാത്തവിധം ഉന്നതമായ മനുഷ്യ സ്‌നേഹമാണ് ശിശുക്ഷേമ സമിതിയുടെ മുഖമുദ്ര', പ്രസ്താവനയില്‍ പറയുന്നു.

ദത്തെടുക്കല്‍ പരിപാലന രംഗത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ശിശുക്ഷേമ സമിതിയ്ക്ക് ഏറ്റവും പ്രധാനം കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യതയുടെ സംരക്ഷണവും പരിചരണവുമാണ്. പൊതുസമൂഹവും കൂട്ടികളെ സ്‌നേഹിക്കുന്നവരും സമിതിയില്‍ അര്‍പ്പിച്ച വിശ്വാസവും കരുതലും കാത്തുസൂക്ഷിക്കാന്‍ സമിതി പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും ഷിജുഖാന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.