കോഴിക്കോട്: ഭർത്താവ് കുത്തിക്കൊന്ന ഷിബിലയുടെ, മകളെ തങ്ങൾക്കുതന്നെ വിട്ടുതരണമെന്ന് ഷിബിലയുടെ മാതാപിതാക്കൾ. കോഴിക്കോട് ജില്ലാകോടതി പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മാർച്ച് 18-ന് രാത്രി ഏഴിനാണ് പുതുപ്പാടി കക്കാട് നാക്കിലമ്പാട് ഷിബിലയെ വീട്ടിൽക്കയറി ഭർത്താവ് യാസിർ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാൻ, ഹസീന എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കുകയുംചെയ്തു. ഷിബിലയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോൾ കുട്ടിയുള്ളത്. ഷിബിലയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യാസിറിന്റെ മാതാവ് കോടതിയെ സമീപിച്ചിരുന്നു.

To advertise here,

തിങ്കളാഴ്ച കുട്ടിയെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് കോടതി 15 മിനിറ്റ്‌ യാസിറിന്റെ മാതാവിനോടൊപ്പം കുട്ടിയെ വിടാൻ നിർദേശിച്ചു. എന്നാൽ, കുട്ടി പോകാൻ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഷിബിലയുടെ മാതാപിതാക്കളുടെകൂടെ വിടാൻ കോടതി നിർദേശിച്ചു. ഒക്ടോബർ 10-ന് കുടുംബക്കോടതി വീണ്ടും കേസ് പരിഗണിക്കും.

കുട്ടി ഒപ്പമുണ്ടെങ്കിലേ മുന്നോട്ട്‌ ജീവിക്കാൻപറ്റുകയുള്ളൂ. കുട്ടിയെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും സംരക്ഷിക്കാൻ അനുവദിക്കണമെന്നും ഷിബിലയുടെ മാതാവ് ഹസീന പറഞ്ഞു. കൊലപാതകവിഷയം മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ വിട്ടുകിട്ടണമെന്ന് യാസിറിന്റെ കുടുംബം കോടതിയെ സമീപിച്ചതെന്നും ബന്ധു അബ്ദുൾ മജീദ് ആരോപിച്ചു.