തിരുവനന്തപുരം: സ്പോട്ട് ബുക്കിങ് വിവാദം കത്തിയടങ്ങുന്നതിനിടെ ശബരിമല വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഒരുദിവസം 80,000 ഭക്തരെ സന്നിധാനത്ത് എത്തിക്കുകയുള്ളു എന്ന നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദം തുടങ്ങിയിരുന്നു. അത് പ്രകാരം വിര്‍ച്വല്‍ ക്യൂ വഴി 80,000 പേര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാല്‍ വിര്‍ച്വല്‍ ക്യൂ ഓപ്പണ്‍ ആയപ്പോള്‍ അതില്‍ 70,000 പേര്‍ക്ക് മാത്രമേ ആകെ ബുക്ക് ചെയ്യാനാകു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

To advertise here,

80,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണില്‍ 70,000 പേര്‍ക്കാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അനുവദിച്ചിരുന്നത്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവര്‍ത്തിക്കുക എന്ന് വ്യക്തം. എന്നാല്‍ സ്പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും അതിനും നിയന്ത്രണം വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. 

10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്ക് എത്തും. എന്നാല്‍ മാലയിട്ട് വ്രതം നോറ്റെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന വാക്കില്‍ നിന്നാണ് ഈ പിന്നോട്ടുപോക്ക്. ഇത് അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 

10,000 സ്ലോട്ടുകള്‍ കുറച്ച് അത് സ്പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവെച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്പോട്ട് ബുക്കിങ്ങിന്റെ പേരില്‍ സംഘപരിവാറിനെ കുളംകലക്കലിന് അവസരമൊരുക്കരുത് എന്ന് ഇടത് മുന്നണിയിലെ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിലും അത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിനോട് എതിരഭിപ്രായം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍. 

എന്നാല്‍ ബുക്കിങ് സ്ലോട്ടിലെ കുറവ് ആയുധമാക്കി വീണ്ടും പ്രതിഷേധത്തിന് കളമൊരുങ്ങാനുള്ള സാധ്യതയാണ് ഇപ്പോള്‍ തുറന്നുകൊടുത്തിരിക്കുന്നത്.