കൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല സ്പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചു. ദേവസ്വം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവരോടാണ് നിർദേശം.
അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
റിവ്യൂ പെറ്റിഷൻ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ്
ഉടൻ തിരിച്ചുകൊണ്ടുവരാൻപറ്റാത്ത സാഹചര്യം ചൂണ്ടിക്കാണിച്ച് വ്യാഴാഴ്ച ദേവസ്വം ബെഞ്ചിൽ പെറ്റിഷൻ ഫയൽചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
സ്വർണപ്പാളി കൊണ്ടുപോയതിന് മോഷണസ്വഭാവം -ക്ഷേത്രാചാര സംരക്ഷണസമിതി
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലകശില്പങ്ങളിൽനിന്ന് സ്വർണംപൂശിയ പാളികൾ പുറത്തേക്ക് കൊണ്ടുപോയതിന് മോഷണസ്വഭാവമുണ്ടെന്ന് ക്ഷേത്രാചാര സംരക്ഷണസമിതിയോഗം ആരോപിച്ചു. ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കണം. വ്യവസ്ഥകൾ പാലിക്കാതെ, ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർപോലും അറിയാതെയാണ് രാത്രി സ്വർണപ്പാളികൾ ഇളക്കിക്കൊണ്ടുപോയത്. കമ്മിഷണറുടെ റിപ്പോർട്ടിനെ ദേവസ്വംബോർഡ് പ്രസിഡന്റ് നിസ്സാരവത്കരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ദീപാ വർമ അധ്യക്ഷയായി. രക്ഷാധികാരി പി.എൻ. നാരായണവർമ, ജനറൽ സെക്രട്ടറി പൃഥ്വിപാൽ , കെ.ആർ. അനിൽകുമാർ, ജെ. കൃഷ്ണകുമാർ, രാജീവ് കുമാർ, ഗീതക്കുട്ടി എന്നിവർ പ്രസംഗിച്ചു.
Content Highlights: High Court Seeks Answers in Sabarimala Temple Gold Plating Controversy
Published: 11 Sept 2025, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented