
കൊച്ചി: ശബരിമല ദ്വാരപാലകശില്‍പ്പങ്ങളുടെ സ്വര്‍ണം ആവരണംചെയ്ത പാളികളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, ആവിയാകാന്‍ പെട്രോള്‍ ഒന്നും അല്ലല്ലോ സ്വര്‍ണമെന്ന് ഹൈക്കോടതി. സ്വര്‍ണപ്പാളിയുടെ ഭാരത്തിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബെഞ്ചിന്റെ ഈ പരാമര്‍ശം. ഭാരത്തിലുണ്ടായ കുറവില്‍ ഉത്തരം വേണമെന്നും കോടതി പറഞ്ഞു.
ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ 2019-ല്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലേക്കു സ്പോണ്സര് കൊണ്ടുപോകുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആരും ഒപ്പം പോയിരുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബെംഗളൂരൂവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന് പോറ്റിയെന്ന മലയാളിയാണ് ദ്വാരപാലകരുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിനല്കാം എന്ന് വാഗ്ദാനംചെയ്ത് 2019-ല്‍ എത്തിയത്. ഈ വാഗ്ദാനം സ്വീകരിച്ചാണ് ദേവസ്വം ബോര്‍ഡ് 2019 ജൂലായ് 19, 20 തീയതികളിലായി ചെമ്പുപാളികള്‍ ഊരിനല്‍കിയത്. സ്വര്‍ണപ്പാളികള്‍ നല്കുമ്പോള് തിരുവാഭരണ കമ്മിഷണര്‍, എക്സിക്യുട്ടീവ് ഓഫീസര്‍, അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍, തന്ത്രി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.
ചെമ്പുപാളികളുടെ ഭാരം സന്നിധാനത്ത് തൂക്കിയപ്പോള്‍ 25.4 കിലോഗ്രാമും പീഠങ്ങളുടെ ഭാരം 17.400 കിലോഗ്രാമും ആയിരുന്നു. ആകെ ഭാരം 42.8 കിലോഗ്രാം.
ഓഗസ്റ്റ് 29-ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച ഇവ തൂക്കിയത് തിരുവാഭരണ കമ്മിഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. അപ്പോള്‍ തയ്യാറാക്കിയ മഹസറില്‍ തൂക്കം രേഖപ്പെടുത്തിയത് 38.258 കിലോ എന്നാണ്.
സ്വര്‍ണം പൂശിയശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍വെച്ച് വീണ്ടും സ്വര്‍ണപ്പാളികള്‍ തൂക്കി. അപ്പോള്‍ ഭാരം 38.653 കിലോഗ്രാം ആയിരുന്നു. സ്വര്‍ണം പൂശിയതോടെ 394 ഗ്രാമിന്റെ വര്‍ധനയാണുണ്ടായത്. അപ്പോഴും ആകെ തൂക്കത്തില്‍ 4.147 കിലോഗ്രാമിന്റെ കുറവുണ്ടായിരുന്നു.
വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 1999-ല്‍ ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ദ്വാരപാലകര്‍ക്ക് സ്വര്‍ണം ആവരണംചെയ്യാന് ഡിവിഷണല്‍ എന്‍ജിനിയര്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം ആവരണം ചെയ്യുകയും ചെയ്തു. പിന്നെ എന്തിനാണ് 2019-ല്‍ വീണ്ടും സ്വര്‍ണം പൂശാനായി തീരുമാനിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.
ശബരിമല സ്വര്‍ണപ്പാളി; സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയശേഷം ഭാരത്തില്‍ കുറവുണ്ടായത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ചെന്നൈയില്‍ 2019 സെപ്റ്റംബര്‍ 29-ന് തൂക്കം നോക്കിയപ്പോള്‍ സ്വര്‍ണപ്പാളികള്‍ക്ക് 38.258 കിലോ തൂക്കമേയുള്ളൂ എന്നാണ് കണ്ടെത്തിയത്. മാത്രമല്ല കുറവായ 4.541 കിലോയെക്കുറിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും ഇത് സ്വര്‍ണപ്പാളിയിലുണ്ടായ കുറവാണെന്നേ സംശയിക്കാനാകൂവെന്നും കോടതി പറഞ്ഞു.
2019 ജൂലായ് 19, 20 തീയതികളിലാണ് സ്വര്‍ണപ്പാളികള്‍ സ്പോണ്സര്ക്ക് കൈമാറാനായി അഴിച്ചെടുത്തത്. അന്ന് തയ്യാറാക്കിയ മഹസറില്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയതും അന്വേഷിക്കണം - കോടതി പറഞ്ഞു.
കോടതി പറഞ്ഞ കാര്യങ്ങള്‍
* ശബരിമലയില്‍നിന്ന് കൊണ്ടുപോയ ചെമ്പുപാളിക്ക് പകരമായി മറ്റൊന്നായിരിക്കും സ്പോണ്സര് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഹാജരാക്കിയത്.
* തൂക്കത്തിലുണ്ടായ കുറവ് പരിശോധനാ സമയത്തുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
* സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരികെ എത്തിച്ചശേഷം തൂക്കിനോക്കാത്തത് തൂക്കക്കുറവ് ശ്രദ്ധയില്‍ വരാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാകും.
* സ്പോണ്സര്ക്ക് കൈമാറിയത് ചെമ്പുപാളികളാണെന്ന് 2019 ജൂലായ് 19-നും 20-നും തയ്യാറാക്കിയ മഹസറില്‍ പറയുന്നത് തെറ്റായ പ്രവൃത്തിയുടെ സാധ്യതയാണ് വെളിപ്പെടുത്തുന്നത്.
* ഇത്തവണയും അറ്റകുറ്റപ്പണി സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍പോറ്റിയെ ഏല്‍പ്പിച്ചതിലും അന്വേഷണം വേണം.
* സ്പോണ്സര് എന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ ലക്ഷ്യങ്ങള്‍ എന്താണെന്നതും അന്വേഷിക്കണം.
സ്പെഷ്യല്‍ കമ്മിഷണറെ അറിയിച്ചില്ല
സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണറെ അറിയിക്കാതെ അറ്റകുറ്റപ്പണിക്കായി ഈ മാസം ആദ്യം ചെന്നൈയിലേക്കു കൊണ്ടുപോയതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്.
Content Highlights: High Court questions weight discrepancy in Sabarimala gold plates after repairs, demands explanation
Published: 18 Sept 2025, 04:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented