സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നതെന്ന് കണ്ഠരര് രാജീവര് പറഞ്ഞു

പത്തനംതിട്ട: സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരണവുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നതെന്ന് കണ്ഠരര് രാജീവര് പറഞ്ഞു. വെറും ചെമ്പ് ഒരിടത്തും വെയ്ക്കാറില്ല. സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതാണ്. കോടതിയില്‍ വിശ്വാസമുണ്ട്. സത്യം തെളിഞ്ഞുവരുമെന്നാണ് വിശ്വാസമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
2019-ല്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ല. നവീകരണത്തിന് തന്റെ അനുമതി തേടി കത്തുതന്നിരുന്നു. കേടുപാടുകള്‍ പറ്റിയാല്‍ അറ്റകുറ്റപ്പണികള്‍ നടത്താം. അതിനാല്‍ അനുവാദം കൊടുത്തു. പക്ഷേ, പുറത്തുകൊണ്ടുപോവുന്ന കാര്യത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അവിടെവെച്ച് നവീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തേ പരിചയമുണ്ട്. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയുമായിരുന്നില്ല. ശബരിമലയില്‍ ശാന്തിയുടെ കൂടെ അഞ്ചെട്ടുവര്‍ഷം നിന്നിട്ടുള്ള ആളാണ്. ആ പരിചയമുണ്ട്. എല്ലാ മാസവും അവിടെ വരാറും തൊഴാറുമുണ്ട്. അങ്ങനെ വന്നപ്പോള്‍ കല്യാണത്തിന്റെ കാര്യമൊക്കെ ചോദിച്ചപ്പോള്‍ അദ്ദേഹത്തെയും ക്ഷണിച്ചിട്ടുണ്ട്. അതല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചുള്ള മറ്റു പശ്ചാത്തലങ്ങളൊന്നും അറിയില്ല.
സ്വർണപ്പാളി വിവാദം ഭക്തര്‍ക്കിടയില്‍ വളരെ വിഷമമുണ്ടാക്കിയിട്ടുണ്ട്. വേദനാജനകമാണത്. വിശ്വാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൊണ്ടുപോയ പാളികള്‍ തന്നെയാണോ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് അറിയില്ല. പൂജാകാര്യങ്ങളുമായാണ് തനിക്ക് ബന്ധമുള്ളത്. വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala Former Tantri Responds to Gold Plate Controversy
Published: 08 Oct 2025, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented