തൃശ്ശൂര്‍: 'കൂട്ടുകാരുടെ കളിയാക്കല്‍ മടുത്തു, എനിക്ക് ഈ മുറിച്ചുണ്ടുമായി ജീവിക്കണ്ട''... മുറിച്ചുണ്ട് തന്റെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ് വിവരിച്ചത്, മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത് പുഞ്ചിരിക്കുന്ന മുഖം തിരിച്ചുപിടിച്ച ആയിരത്തോളം കുട്ടികള്‍ക്കുമുന്നില്‍. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമം നടന്നത്.

To advertise here,

അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ: ''മുറിച്ചുണ്ടുള്ള ഒരു കുട്ടിക്കാലമായിരുന്നു എനിക്കും. രാജസ്ഥാനില്‍ ഒരിടത്തും മുറിച്ചുണ്ട് ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല. 17 വര്‍ഷം ഞാന്‍ അങ്ങനെ ജീവിച്ചു. കൂട്ടുകാര്‍ എന്നെ ഒരുപാട് കളിയാക്കി. അങ്ങനെയിരിക്കേയാണ് ചണ്ഡീഗഢില്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ. രാമകൃഷ്ണന്‍ മുറിച്ചുണ്ട് ശസ്ത്രക്രിയ തുടങ്ങുന്നു എന്ന വിവരമറിഞ്ഞത്. ഞാനായിരുന്നു ആദ്യ രോഗി എന്നാണ് എന്റെ വിശ്വാസം.

ശസ്ത്രക്രിയാമേശയില്‍ മരിച്ചാലും വേണ്ടില്ല , എനിക്ക് ഈ മുറിച്ചുണ്ടുമായി ജീവിക്കണ്ട എന്നു ഞാന്‍ അച്ഛനോട് പറയേണ്ടി വന്നു. അങ്ങനെ ശസ്ത്രക്രിയ നടന്നു. പേടിച്ചപോലെ ഒന്നും ഉണ്ടായില്ല. ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ വ്യായാമങ്ങള്‍ 55 വര്‍ഷമായിട്ടും ഞാന്‍ മുടക്കിയിട്ടില്ല. ദിവസവും അഞ്ചു മിനിറ്റ് ഉറക്കെ സംസാരിക്കും. സംസാരിക്കുമ്പോള്‍ വായിലൂടെ മാത്രം ശ്വാസം പുറത്തേക്ക് പോകാന്‍ ശ്രദ്ധിക്കും.

തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കഴിവതും ആറുമാസത്തിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യണം. 'കൂട്ടുകാര്‍ കളിയാക്കുന്നു' എന്ന് അവര്‍ വീട്ടില്‍ വന്നു പറഞ്ഞാല്‍ ആരെന്തു പറഞ്ഞാലും നീയെന്റെ പഞ്ചാരക്കുട്ടിയാണെന്ന് പറയണം. '-അദ്ദേഹം പറഞ്ഞു.

സ്‌മൈല്‍ ട്രെയിന്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടെയാണ് ജൂബിലിയില്‍ സൗജന്യ മുറിച്ചുണ്ട്- മുറിയണ്ണാക്ക് ശസ്ത്രക്രിയകള്‍ നടന്നുവരുന്നത്.

സംഘടനയുടെ പ്രസിഡന്റും സി..ഇ.ഒ.യുമായ സൂസന്ന ഷഫര്‍, ഏഷ്യന്‍ പ്രതിനിധിയായ മംമ്ത കരോള്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, സി.ഇ.ഒ. ഡോ. ബെന്നി ജോസഫ്, ഡോ. പി. വി. നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു. 1959 മുതല്‍ ജൂബിലി മിഷനാശുപത്രയില്‍ സേവനമനുഷ്ഠിച്ചിരുന്ന അന്തരിച്ച ഡോ. എച്ച്. എസ്. ഏഡന്‍വാലയാണ് മുറിച്ചുണ്ട് ശസ്ത്രക്രിയകള്‍ പ്രചാരത്തിലാക്കിയത്. അദ്ദേഹത്തോടുള്ള ആദരവായിട്ടാണ് സംഗമം സംഘടിപ്പിച്ചത്.