തിരുവനന്തപുരം: മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് താൻ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികമാണെന്നും തന്നെ വളർത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് തനിക്ക് വലുതെന്നും അദ്ദേഹം വിശദീകരിച്ചു.

To advertise here,

'ഇത്തവണ മന്ത്രിസഭയിൽ ചേരണോ വേണ്ടയോ എന്നുള്ള സംശയം എന്റെ മനസിലുണ്ടായിരുന്നു. പാർട്ടിയോട് കൂറുള്ള ആളുകൾ, താത്പര്യമുള്ളവരൊക്കെ എന്നോട് നിർദേശിച്ചു, ചേരണം എന്ന്. ഞങ്ങളുടെ പ്രിയങ്കരനായ നേതാവ് രാഹുൽ ഗാന്ധി എന്നോട് പറഞ്ഞു- ചേരണമെന്ന്. പാർട്ടിക്കെതിരായി ഒരു ശബ്ദവും ഒരുകാലത്തും പറയാത്ത ആളാണ്. രാഷ്ട്രീയത്തിൽ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും. പക്ഷെ നമ്മൾക്ക് വലുത് നമ്മെ വളർത്തി വലുതാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്, യുഡിഎഫാണ'.- ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ പോലീസ് സാധാരണയായി വിവരങ്ങൾ നൽകാറുണ്ടെങ്കിലും തിരുവനന്തപുരത്ത് അതുണ്ടായില്ല. നിയമം ആര് കൈയിലെടുത്താലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസ് വിചാരിച്ചാൽ പാർട്ടി ഓഫീസിൽ കയറി പ്രതിയെ പിടിക്കാമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ ഒരു ജനാധിപത്യവാദി എന്ന നിലയിൽ പാർട്ടി ഓഫീസുകളിൽ ഇരച്ചുകയറി പ്രതിയെ പിടിക്കുന്നത് ശരിയായ നടപടിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം മറക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം, പോലീസുകാർക്കെതിരെ വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. കേസ് അന്വേഷണത്തിൽ താൻ ഒരിക്കലും ഇടപെടാറില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ഫൈനൽ റിപ്പോർട്ടിന്റെ കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ സംഘടിപ്പിക്കുന്നവരെ അതിശക്തമായി തന്നെ അമർച്ച ചെയ്യുമെന്നും താൻ ഇതുവരെ ഒരു അന്വേഷണത്തിലും ഇടപെട്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ആവർത്തിച്ചു.