തിരുവനന്തപുരം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന. പേട്ടയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് മൊഴി. ഈ ഫ്ലാറ്റിൽ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയത്. 

To advertise here,

വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച നടക്കുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.

ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.ചോദ്യം ചെയ്യലിനായി മൂന്ന് തവണ സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല.

 

content highlights: Raid in Controversial flat related to Dollar smuggling