തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പി.വി. അൻവർ നിയമസഭ സ്പീക്കറെ കാണാനെത്തി. തിങ്കളാഴ്ച രാവിലെ എം.എൽ.എ. ക്വാർട്ടേഴ്സിൽനിന്നാണ് അൻവർ സ്പീക്കറുടെ ഓഫീസിലെത്തിയത്. സ്പീക്കറെ കണ്ടതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

To advertise here,

കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എ. സ്ഥാനം രാജിവെക്കാനുള്ള അന്‍വറിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ കാറില്‍നിന്ന് എം.എല്‍.എ. ബോര്‍ഡും നീക്കംചെയ്തിരുന്നു. ഈ കാറിലാണ് അദ്ദേഹം സ്പീക്കറെ കാണാനെത്തിയത്. 

സുപ്രധാന തീരുമാനം അറിയിക്കാന്‍ തിങ്കളാഴ്ച രാവിലെ പത്രസമ്മേളനം നടത്തുമെന്ന് കഴിഞ്ഞദിവസം അൻവർ അറിയിച്ചിരുന്നു. സ്പീക്കറെ കണ്ടതിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

അന്‍വറിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗത്വം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റ സ്ഥിതിക്ക് അന്‍വറിന് നിയമസഭാംഗത്വത്തില്‍ തുടരാന്‍ തടസ്സങ്ങളുണ്ട്. രാജിവെച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം തൃണമൂല്‍ നേതൃത്വം നല്‍കി എന്നും റിപ്പോർട്ടുകളുണ്ട്.