പൂന്തുറ: ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ത്യശൂര്‍ വാറോട്ടില്‍ ഹൗസില്‍ പൂമല തെക്കുംകര തലപ്പളളിയില്‍ രാജേന്ദ്രന്റെയും ബിന്ദുവിന്റെയും മകന്‍ ദില്‍ഷാന്ത്(27) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന അടിമലത്തുറ സ്വദേശി വര്‍ഗീസ് (39) യാത്രക്കാരിയും മത്സ്യവില്‍പ്പനക്കാരിയുമായ മരിയദാസി(63) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.15- ഓടെ അമ്പലത്തറ-കോവളം ബൈപ്പാസില്‍  തിരുവല്ലത്തെ പഴയപാലത്തിലായിരുന്നു അപകടം.

To advertise here,

അടിമലത്തുറ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ, ബൈപ്പാസിലെ അമ്പലത്തറ ഭാഗത്ത് നിന്ന് കോവളത്തേക്ക് വരുകയായിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.  ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ദില്‍ഷാന്തിന്റെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ വര്‍ഗീസിനും യാത്രക്കാരിയായ മരിയദാസിക്കും ഗുരുതര പരിക്കേറ്റു. 

അപകടമറിഞ്ഞ് തിരുവല്ലം-പൂന്തുറ എന്നിവിടങ്ങളിലെ പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ദേശീയപാത അധികൃതരുടെ ആംബുലന്‍സില്‍  പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ദില്‍ഷാന്തിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ പൂന്തുറ പോലീസ് കേസെടുത്തു.

കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയോടെ തൃശൂരിലേയ്ക്ക് കൊണ്ടുപോകും. സഹോദരി: ദില്‍ന. സഹോദരി ഭര്‍ത്താവ്: അബരീഷ്.