തിരുവനന്തപുരം: ബ്രാൻഡിങ്ങിന്റെ പേരിൽ കേരളവുമായുള്ള തർക്കത്തിനൊടുവിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പി.എം.എ.വൈ.-ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പുസാമ്പത്തികവർഷം 1,97,000 വീടുകൾ നിർമിക്കാനാണ് അനുമതി. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗക്കാർക്കാണ്.
ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ‘ലൈഫ്’ മിഷനിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പി.എം.എ.വൈ. വീടുകൾ നിർമിച്ചുനൽകുന്നത്. ഓരോ വീടിനും 72,000 രൂപയാണ് കേന്ദ്രസർക്കാരിന്റെ വിഹിതം. വീടൊന്നിന് നാലുലക്ഷം രൂപ മുടക്കിയാണ് ലൈഫിന്റെ നിർവഹണം. അതിനാൽ, കേന്ദ്രം നൽകുന്ന 72,000 രൂപയ്ക്കുപുറമേ, സംസ്ഥാനസർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനവും കൂടി നൽകുന്ന 3.28 ലക്ഷവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ, ലൈഫിൽ കേന്ദ്രസർക്കാരിന്റെ ബ്രാൻഡിങ് നടത്തിയാലേ പണം നൽകാനാവൂവെന്ന് കഴിഞ്ഞവർഷം കേന്ദ്രം നിബന്ധന വെച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ലൈഫ് വീടുകളിൽ കേരളസർക്കാരിന്റെ പേരോ മുദ്രയോ ഇല്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം. ആദ്യം സ്വന്തം ബ്രാൻഡിങ് മാത്രം ആവശ്യപ്പെട്ട കേന്ദ്രസർക്കാർ പിന്നീട് സംയുക്ത ബ്രാൻഡിങ് ആവാമെന്നു വഴങ്ങിയെങ്കിലും കേരളം സമ്മതിച്ചില്ല. വീടിന് ബ്രാൻഡിങ് നടത്തുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ് കത്തയച്ചെങ്കിലും കേന്ദ്രം മറുപടിനൽകിയിരുന്നില്ല.
ഓരോ വർഷവും വീടുകളുടെ എണ്ണം കേന്ദ്രം നിശ്ചയിച്ചുനൽകിയെങ്കിലേ സംസ്ഥാനത്തിന് പദ്ധതി നടപ്പാക്കാനാവൂ.കേരളത്തിന് കഴിഞ്ഞ രണ്ടുവർഷം ലഭിക്കേണ്ടിയിരുന്ന 2.01 ലക്ഷം വീടുകൾ തർക്കത്തെത്തുടർന്ന് തടഞ്ഞുവെച്ചു. സംസ്ഥാനസർക്കാർ പലവട്ടം ആശയവിനിമയം നടത്തിയിട്ടും അനങ്ങാതിരുന്ന കേന്ദ്രം ഈയിടെ 1.97 ലക്ഷം വീടുകൾ അനുവദിച്ച് കത്തയക്കുകയായിരുന്നു. ആദ്യഗഡുവായി 64 കോടിയും അനുവദിച്ചു. ബ്രാൻഡിങ്ങിനെക്കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.
Content Highlights: pmay to build houses central government
Published: 22 Oct 2024, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented