
'ഈ യാത്ര, രണ്ടു പതിറ്റാണ്ടിന്റെ യാത്ര, ജനങ്ങളോടൊപ്പമാണ്. ഇതു തുടരും...', ഇങ്ങനെ ഒരു യാത്രയുടെ മൂഡിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാവിലെ മലപ്പുറത്തെ തിരഞ്ഞെടുപ്പുപ്രചാരണങ്ങൾക്ക് തുടക്കംകുറിച്ചത്.
മാധ്യമപ്രവർത്തകരുമായി പത്രസമ്മേളനത്തിൽ ചെറുതായൊന്ന് അലോസരപ്പെട്ടാണ് തുടങ്ങിയതെങ്കിലും സെൻട്രൽ ജങ്ഷനിലെ സമ്മേളനവേദിയിലെത്തിയപ്പോൾ വീണ്ടും തിരഞ്ഞെടുപ്പ് മൂഡിലായി. എൽ.ഡി.എഫ്. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെങ്കിൽ തുടർഭരണം ഉണ്ടായേ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന് തുടർച്ച വേണോ അതോ ഇടവേള വേണോ എന്നുതീരുമാനിക്കുാനുള്ള സാമൂഹികതിരഞ്ഞെടുപ്പായിരിക്കും ഇത്. കേരളത്തിൽ എൽഡി.എഫിന് നല്ല ജനസ്വീകാര്യതയാണുള്ളത്. അത് നേരത്തേതന്നെ ഉള്ളതാണ്. അതുകൊണ്ടാണ് 2021-ൽ എൽ.ഡി.എഫിന് ചരിത്രവിജയത്തോടെ തുടർഭരണം ലഭിച്ചത്. തുടർഭരണം ലഭിച്ചത് ഏതെങ്കിലും ഗിമ്മിക്കുകൊണ്ടല്ല. ആത്മാർഥതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിച്ചിട്ടാണ്. കേരളം എല്ലാരംഗത്തും കുതിച്ചു. കേരളത്തിന്റെ ഓരോ രംഗവും അഭിവൃദ്ധികൈവരിച്ചു. സാമ്പത്തികനില മെച്ചപ്പെട്ടു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ വർഗീയകലാപങ്ങളില്ല. അതുകൊണ്ടുതന്നെ രാജ്യത്ത് ആരും ജീവിക്കാൻ കൊതിക്കുന്ന സംസ്ഥാനമായി കേരളം മാറി. പൗരത്വവിഷയം ഉയർന്നുവന്നപ്പോൾ രാജ്യത്തെ ഒരൊറ്റ കോൺഗ്രസ് സർക്കാർപോലും ഇതിനെതിരേ നീക്കങ്ങൾ നടത്താതിരുന്നപ്പോൾ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്ന് അതിനെ പ്രതിരോധിച്ചു കേരളത്തിലെ സർക്കാർ -അദ്ദേഹം പറഞ്ഞു. കായികമന്ത്രികൂടിയായ തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്‌മാന്റെ മന്ത്രിസഭയിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുകൂടിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിനായി വോട്ടഭ്യർഥിച്ചത്.
അവർ നുണപറയുന്നു, ഞങ്ങൾ വസ്തുതയും
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം പൊന്നാനി കുണ്ടുകടവ് ജങ്ഷനിലെത്തിയ മുഖ്യമന്ത്രിയെ ചുവന്ന വർണബലൂണുകളേന്തിയ കുട്ടികളും സ്ത്രീകളുമടങ്ങിയ ആൾക്കൂട്ടം മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു. ഓരോ മേഖലയിലും വലിയ മുന്നേറ്റംനടത്തിയ എൽ.ഡി.എഫ്. സർക്കാരിനെ വസ്തുതകൾ നിരത്തിവെച്ച് വിമർശിക്കാൻ കഴിയാത്തതുകൊണ്ട് ഓരോ നുണകളുമായി നേരിടുകയാണ് യു.ഡി.എഫെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ ആളുകളറിയുമ്പോൾ നുണകൾ ഇല്ലാതാവും. കോവിഡ്, മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെ ഒട്ടേറെ ദുരന്തമുഖങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടുപോലും അവയെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാനായത് എൽ.ഡി.എഫ്.ഭരണം ആയതുകൊണ്ടാണ് -മുഖ്യമന്ത്രി അവകാശപ്പെട്ടു.
പ്രവാസികളെ ചേർത്തുപിടിച്ച്...
സംസ്ഥാനത്തുതന്നെ ഏറ്റവുംകൂടുതൽ പ്രവാസികളുള്ള ജില്ലയെന്ന നിലയിൽ പ്രവാസികൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികളെപ്പറ്റി രാവിലെ പത്രസമ്മേളനത്തിലും തുടർന്ന് തവനൂരിലെ വേദിയിലും മുഖ്യമന്ത്രി വാചാലനായി. പ്രവാസികളെ ആദ്യമായി ക്ഷേമപദ്ധതിയിലുൾപ്പെടുത്തിയത് 1996-ലെ എൽ.ഡി.എഫ്. സർക്കാരാണ്. ആ ഘട്ടത്തിലാണ് നോർക്ക ഉണ്ടാവുന്നത്. ആദ്യകാലത്ത് ഒരുലക്ഷത്തിൽപ്പരം ആളുകളായിരുന്നു ക്ഷേമനിധിയിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 7.90 ലക്ഷം പേർ ഇന്ന് പ്രവാസി ക്ഷേമനിധിയിലുണ്ട്. പ്രവാസികൾക്കായി എൽ.ഡി.എഫ്. സർക്കാർ നടത്തിയ ലോക കേരളസഭ, നോർക്ക കെയർ, ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പ്രവാസി മിഷൻ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
അൻപതോ അറുപതോ വർഷംകൊണ്ട് സാധിക്കാത്ത വലിയ പല പദ്ധതികളും ഈ പത്തുവർഷംകൊണ്ട് നടപ്പാക്കി. ഉന്നതവിദ്യാഭ്യാസമേഖലയിൽ നമ്മുടെ സ്ഥാപനങ്ങൾ ഉയർന്ന റാങ്കിങ്ങിലേക്കെത്തിയതും യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിച്ചതും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഡോ. കെ.ടി. ജലീലിന് വോട്ടഭ്യർഥിച്ചു.
വികസനവും ജനക്ഷേമവും കരുതലും ഉറപ്പാക്കിയ ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽവരുമെന്നും അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേ തൂവൽപ്പക്ഷികൾ
കേന്ദ്രസർക്കാരും പ്രതിപക്ഷത്തുള്ള കോൺഗ്രസും ഒരേപോലെ കേരളം തകർന്നു കാണാൻ ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി. പെരിന്തൽമണ്ണയിൽ ഇടതുമുന്നണി സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ സന്നദ്ധത അറിയിച്ച വിദേശരാജ്യങ്ങളുടെ സഹായധനം പോലും കേന്ദ്രം തടഞ്ഞുവെച്ചു. ഇവിടെ മനുഷ്യർ ജാതി, മതഭേദമെന്യേ ജീവിക്കുന്നതിനാൽ വർഗീയരാഷ്ട്രീയത്തിന് സ്വീകാര്യത ലഭിക്കുന്നില്ല. അതിന്റെ പകയാണ് കേന്ദ്രസർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ്. നേതാക്കളായ പി. ശ്രീരാമകൃഷ്ണൻ, വി.പി. അനിൽ, പി.പി. വാസുദേവൻ, വി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
എടപ്പാൾ ഗോവിന്ദ തിയേറ്ററിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. സി.പി.ഐ. ജില്ലാകമ്മറ്റി അംഗം കെ. എൻ. ഉദയൻ അധ്യക്ഷനായി.
ഡോ. കെ.ടി. ജലീൽ, സി.പി.എം. സംസ്ഥാനകമ്മറ്റി അംഗം വി.പി. സാനു, ജില്ലാ സെക്രട്ടറി വി.പി. അനിൽ, കൂട്ടായി ബഷീർ, ജ്യോതിഭാസ്, കെ.പി. ശങ്കരൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി ബാബു മംഗലം തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാനിയിലെ സമ്മേളനത്തിൽ പി. നന്ദകുമാർ എം.എൽ.എ., മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, സ്ഥാനാർഥി അഡ്വ. എം.കെ. സക്കീർ തുടങ്ങിയവർ പങ്കെടുത്തു.
തിരൂരിൽ ടി.ജെ. രാജേഷ് അധ്യക്ഷനായി. സ്ഥാനാർഥി വി. അബ്ദുറഹ്‌മാനെക്കൂടാതെ താനൂർ മണ്ഡലം സ്ഥാനാർഥി ടി. മുഹമ്മദ് ഷമീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ. പി. ഹംസക്കുട്ടി, ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Kerala Elections: Pinarayi Vijayan Champions LDF’s Development Model
Published: 30 Mar 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented