തിരുവനന്തപുരം:  ശക്തമായ മഴയിൽ വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 1.30 മുതൽ ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കുന്നിടിഞ്ഞത് പുലർച്ചെയായിരുന്നതിനാൽ ആൾ അപായം ഒഴിവായി. ബലി മണ്ഡപത്തിൻ്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്.

To advertise here,

വളരെ ദുർബലമായ ഒന്നാണ് പാപനാശം കുന്നുകളുടെ ഉൾഭാഗം. അതുകൊണ്ട് തന്നെ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുന്നുകളെ സാരമായി ബാധിക്കും. മഴയും കാറ്റും പ്രതിരോധിക്കാനുള്ള ശേഷിയും കുന്നുകൾക്കില്ല. എല്ലാ മഴക്കാലത്തും കുന്നുകൾ ഇടിയാറുണ്ട്. 

ബലി മണ്ഡപത്തിൻ്റെ സമീപത്ത് ടൂറിസം ഡിപ്പാർട്ട്മെൻ്റ് നിർമ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിൻ്റെ മുൻഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം  മുൻപ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഈ ഭാഗം കോൺക്രീറ്റ് ചുവരുകൾ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനവും എടുത്തിരുന്നു. ഇതിനോട് ചേർന്നുള്ള ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു വീണിട്ടുള്ളത്. 

ദിവസങ്ങൾക്ക് മുൻപാണ്  പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകൾ ഏതാണ്ട് 10 മീറ്ററോളം വീതിയിൽ ഇടിഞ്ഞു വീണത്. ഒരാഴ്ച മുമ്പ് പുതുതായി നിർമ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിൻ്റെ സെപ്റ്റിക് ടാങ്കുകൾക്ക്  മുകളിൽ പാകിയിരുന്ന മുൻഭാഗത്തെ ഇൻറർലോക്കുകൾ മഴയിൽ ഇടിഞ്ഞുതാണിരുന്നു. പ്രദേശത്ത് മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.