കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ സമവായത്തിന് വഴിതുറക്കുന്നു. തര്‍ക്കമുള്ള പള്ളികളില്‍ ആരാധനാ സൗകര്യം പങ്കിടാമെന്ന നിര്‍ദേശവുമായി യാക്കോബായ സഭ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് രംഗത്ത്. പൊതുയോഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭരണവും മറ്റുള്ളവര്‍ക്ക് ആരാധനാ സൗകര്യവും നല്‍കാം എന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മാതൃഭൂമിയോട് പറഞ്ഞു. ചര്‍ച്ചകളിലൂടെ ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തര്‍ക്കങ്ങളും വ്യവഹാരങ്ങളും വഴക്കുകളും അവസാനിപ്പിച്ച് സഹോദരങ്ങളെ പോലെ കൂടുതല്‍ ഐക്യത്തിലും സമാധാനത്തിലും സഹവര്‍ത്തിത്തത്തിലും മുന്നോട്ടുപോകണം എന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 'ഇത്തരം കാര്യങ്ങള്‍ കോടതിക്ക് വെളിയില്‍ സമവായത്തിലൂടെ തീരുന്നതാണ് നല്ലത്. അതിനുള്ള പരിശ്രമങ്ങളുടെ മുന്നോടിയായി അവര്‍ ആഹ്വാനം നടത്തിയതായി മനസിലാക്കുന്നു. ചര്‍ച്ചകളിലൂടെ ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ നല്ലതാണ്', അദ്ദേഹം വ്യക്തമാക്കി.

'പല പള്ളികളിലും ഇതിനുമുമ്പും രണ്ടുവിഭാഗവും ആരാധന നടത്തിയിട്ടുണ്ട്. പൊതുയോഗം തിരഞ്ഞെടുക്കുന്നവര്‍ ഭരണം നടത്തും. മറുവിഭാഗത്തിലെ വൈദികര്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. 40 കൊല്ലത്തോളം പല പള്ളികളിലും ഇത്തരത്തില്‍ ആരാധന നടന്നിരുന്നു. എന്നാല്‍ കോടതിവിധി വന്നതോടെ ആ പള്ളികള്‍ പൂര്‍ണമായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഇനിയും തര്‍ക്കം നടക്കുന്നയിടങ്ങളില്‍ ആരേയും പുറത്താക്കാതെ, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആരാധനയ്ക്ക് വേണ്ട നടപടികള്‍ ചര്‍ച്ചകളിലൂടെ കൈക്കൊള്ളണം,' ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

അതേസമയം, ഇരുവിഭാഗങ്ങളും ചേര്‍ന്നെടുക്കുന്ന തീരുമാനം അംഗീകാരിക്കാന്‍ തയ്യാറാണെന്ന് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ഭരണ, സ്വത്ത് കാര്യങ്ങളിലേ കോടതിക്ക് തീരുമാനം എടുക്കാന്‍ കഴിയൂ, വിശ്വാസ കാര്യങ്ങളില്‍ കോടതിക്ക് തീര്‍പ്പുണ്ടാക്കാന്‍ കഴിയില്ലെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചയാണ് വേണ്ടതെന്നും അതിലൂടെ ഇരുവിഭാഗങ്ങളും ചേര്‍ന്നെടുക്കുന്ന ചേര്‍ന്നെടുക്കുന്ന തീരുമാനം അംഗീകാരിക്കാന്‍ തയ്യാറാണെന്നുമാണ് പാത്രിയാര്‍ക്കീസ് ബാവ വ്യക്തമാക്കിയത്.