വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, അപർണ രാജീവ്
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്.
കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചലച്ചിത്ര പിന്നണി ഗായിക അപര്‍ണ രാജീവ് എന്നിവര്‍ ചേര്‍ന്ന് ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. 1800 425 1801 ആണ് ഹെല്‍പ് ഡെസ്‌കിലേക്കുള്ള ടോള്‍ ഫ്രീ നമ്പര്‍. ഹെല്‍പ് ഡെസ്‌കില്‍ വിളിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ കോടതികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 87 അഭിഭാഷകരുടെ സംഘത്തെയും ഓഫീസിന് കീഴിൽ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണയേകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയിലാണ് പല പെണ്‍കുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നത്. ആത്മഹ്യയേക്കാള്‍ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുകയാണ്. സ്ത്രീധനം ചോദിക്കുന്നവരെ അവമതിപ്പോടെ കണ്ട തലമുറയുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ത്രീധനം ചോദിക്കാനും വാങ്ങാനും തയ്യാറാകുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചു വരുകയാണ്. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരാളുടേയും ജീവന്‍ നഷ്ടമാകരുത്. സ്ത്രീധന വിവാഹം ഇനി കേരളത്തില്‍ നടക്കരുത്. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണം. ജീവിതം തോറ്റു പിന്‍മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെണ്‍കുട്ടികള്‍ മനസ്സില്‍ ഉറപ്പിക്കണം. സമൂഹം അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Opposition leader launch anti-dowry help desk with toll free number
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..