കോഴിക്കോട്:  കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡിലെ തട്ടുകടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായി നാലാം ദിവസവും കട അടപ്പിക്കാന്‍ പ്രദേശവാസികള്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും നാട്ടുകാരെത്തി ഇവിടെയുള്ള കടകള്‍ അടപ്പിച്ചിരുന്നു. രാത്രി പത്ത് മണിക്കുശേഷം കടകള്‍ തുറക്കരുതെന്ന് താക്കീത് ചെയ്താണ് നാട്ടുകാര്‍ കടകള്‍ അടപ്പിച്ചത്. 

To advertise here,

റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണ് പ്രദേശത്തുള്ളത്. റോഡിലെ അനധികൃത പാര്‍ക്കിങ്ങും യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷവും പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.  സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ ഒത്തുകൂടുന്നുണ്ടെന്നും ശബ്ദമുള്ള വാഹനങ്ങളില്‍ മത്സരയോട്ടം നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

പ്രദേശത്ത് ലഹരി വില്‍പനയും സജീവമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മിനി ബൈപാസില്‍ ലഹരി വില്‍പനയ്‌ക്കെതിരെ യുവാവിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി പത്തിനുശേഷം റോഡില്‍ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റ് കമ്മീഷണര്‍ എ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.