പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.പി.സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരന്നു ഗോവിന്ദന്‍. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 

To advertise here,

എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുല്‍കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. 

പി.പി ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് പാര്‍ട്ടിയെടുത്തത്. പാര്‍ട്ടി എപ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പം തന്നെയാണ്. അക്കാര്യം നേരത്തേയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ടെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 

ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയിരുന്നല്ലോ എന്ന ചോദ്യത്തിന് ഇനിയും പോകുമെന്നും കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.