തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒരു ഭാഗവും വെട്ടിക്കുറച്ച് നല്‍കേണ്ട ഒരു കാര്യവുമില്ല. സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സിനിമാരംഗത്തെ പലര്‍ക്കെതിരേയും ഉയര്‍ന്നുവന്ന പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അമാന്തവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ പോലീസെടുത്ത നിലപാടുകൊണ്ടാണല്ലോ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ഏറെക്കാലം ജയിലില്‍ കഴിയേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

ഇപ്പോള്‍ ഒരു പുതിയ വാദം ഉന്നയിക്കപ്പെടുന്നത് ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിയോ എന്നുള്ളതാണ്. സര്‍ക്കാര്‍ ഒരു ഭാഗവും വെട്ടിക്കുറച്ച് നല്‍കേണ്ട ഒരു കാര്യവുമില്ല. കൂട്ടിച്ചേര്‍ത്ത് നല്‍കേണ്ട കാര്യവുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടായിട്ടില്ല. ഈ റിപ്പോര്‍ട്ട് ആരെല്ലാം ശ്രമിച്ചിട്ടും അതിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാനായി എന്നതുതന്നെയാണ് അതിന്റെ പ്രത്യേകതയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

ചുമതലപ്പെട്ട സംസ്ഥാന പ്ലാനിങ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എസ്.പി.ഐ.ഒ, സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുകൊണ്ട്  റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ച് നിയമപരമായി പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചുമാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതിന്റെ ഉത്തരവാദിത്വവും അധികാരവും ആ ഉദ്യോഗസ്ഥന് മാത്രമാണ്. വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരം ഇതില്‍ ഇടപെടാന്‍ സാധിക്കുന്നതല്ല. 

ഇതിന്റെ ഭാഗമായി പരാതിയുണ്ടെങ്കില്‍ ആവശ്യപ്പെട്ടാല്‍ കൃത്യമായി പരിശോധിക്കാന്‍ സാധിക്കും. അതുകൊണ്ട് ഏതെങ്കിലും ഒരു ഭാഗം കൊടുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ട് അതിങ്ങനെ മാറ്റിവെക്കപ്പെട്ടിരിക്കുന്നു എന്നുള്ള സംശയം ഉണ്ടാവേണ്ടതില്ലെന്നും ഏതെങ്കിലും ഭാഗം അങ്ങനെ വന്നില്ലായെങ്കില്‍ അത് വാങ്ങാനുള്ള നിയമപരമായ എല്ലാ അവകാശവുമുണ്ട്.-എം.വി ഗോവിന്ദന്‍ പറഞ്ഞു

സിനിമാരംഗത്തെ പലര്‍ക്കെതിരേയും ഉയര്‍ന്നുവന്ന പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അമാന്തവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ പോലീസെടുത്ത നിലപാടുകൊണ്ടാണല്ലോ വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളത്തിലെ പ്രമുഖനായ നടന്‍ ഏറെക്കാലം ജയിലില്‍ കഴിയേണ്ടിവന്നത് എന്ന് നമുക്കറിയാം. സംവിധായകന്‍ പീഡിപ്പിച്ചു എന്ന പരാതിയിലും നേരത്തേ തന്നെ കേസെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരേയും കേസെടുത്തിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.