തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ. വാസവന്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്നു പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതാണ് മാറുന്ന ഭാരതമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതുമായി ബന്ധപ്പെട്ട്, അതിന്‍റെ സാമൂഹ്യമായ ആഘാതം അനുഭവിക്കേണ്ടിവന്ന 2976 പേർക്ക് 11 കോടി രൂപ വിതരണം ചെയ്തു. അദാനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ തലത്തിലുള്ള ക്ഷേമപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിരുന്നു. തുറമുഖം പൂർണതയിലേക്കെത്തിച്ചതിന് പിന്നിൽ ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാണ്. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്ത് എല്ലാം സാധ്യമാകുമെന്നുകൂടി തെളിയിക്കുകയാണ് വിഴിഞ്ഞം. വിഎൻ വാസവൻ സ്വാഗത പ്രസംഗത്തിൽ കൂട്ടിചേർത്തു.

സമുദ്രമേഖലയിലുള്ള വികസനത്തിനുൾപ്പെടെ ഉയരങ്ങളിലെത്തുന്നതിന് സ്വകാര്യ പങ്കാളിത്തത്തിന് ആവശ്യമായ പരിഗണന നൽകണം. സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പങ്കാളിത്തം ഭാവിയിലും പ്രയോജനം ചെയ്യും. പ്രധാനമന്ത്രി പറഞ്ഞു.