
Representative Image | Photo: mathrubhumi archives
കോഴിക്കോട്: യാത്രക്കാർ ഏറെയുണ്ടെങ്കിലും മലബാറിനോടുള്ള റെയിൽവേ അവഗണന തുടർക്കഥയാവുന്നു. ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ 38 എണ്ണമാണ് ഇക്കുറി കേരളത്തിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ എട്ടെണ്ണംമാത്രമേ കോഴിക്കോടുവഴി കടന്നുപോകുന്നുള്ളൂ. ഇതിൽത്തന്നെ രണ്ടെണ്ണം ഇൻഡിഗോ പ്രതിസന്ധിയുടെ സമയത്ത് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് അനുവദിച്ചതാണ്.
മംഗളൂരു ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ, ഹൈദരബാദ് ചെർളപ്പള്ളി-തിരുവനന്തപുരം എന്നീ റൂട്ടുകളിൽ രണ്ടുവണ്ടിവീതവും കുർള മുംബൈ-തിരുവനന്തപുരം സെൻട്രൽ വണ്ടിയും വഡോദര-കോട്ടയം വണ്ടിയും മാത്രമാണ് കോഴിക്കോടുവഴി കടന്നുപോകുന്ന മറ്റ് സ്പെഷ്യൽ ട്രെയിനുകൾ. ഓടിത്തുടങ്ങിയ വണ്ടികളിൽ തിരക്ക് ക്രമാതീതമാണ്. വണ്ടികൾ പ്രഖ്യാപിക്കാൻ വൈകിയതുമൂലം പലർക്കും ബുക്ക്‌ചെയ്യാനായില്ല. അവധിക്കാലത്ത് മലബാറിൽനിന്ന് പ്രതിദിനം പതിനായിരത്തിലേറെ യാത്രക്കാരാണ് ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇതിൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ട്രെയിൻയാത്ര സാധിക്കുന്നുള്ളൂ. ബെംഗളൂരുവിലേക്ക് യശ്വന്ത്പുര പ്രതിദിന ട്രെയിനും ആഴ്ചയിലൊരിക്കൽമാത്രമുള്ള ബെംഗളൂരു ട്രെയിനുമാണുള്ളത്. തെക്കൽജില്ലയിൽനിന്നാകട്ടെ, 42 സർവീസാണുള്ളത്.
അവധിക്കാലയാത്രകൾക്ക് കൂടുതൽപ്പേരും ഇപ്പോൾ ബസിനെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെയും കർണാടകയുടെയും കെഎസ്ആർടിസി ബസുകളിൽ തിരക്കേറെയാണ്. സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവീസുകൾ സീസണായപ്പോൾ ചാർജ് വർധിപ്പിച്ചിട്ടുമുണ്ട്. ഇതുമൂലം ഉദ്യോഗസ്ഥരും വിദ്യാർഥികളും മറ്റും ഷെയർ ടാക്സി രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
മലബാറിനോടുള്ള റെയിവേ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തരകേരളത്തിലെ എംപിമാർ കേന്ദ്ര റെയിൽവേമന്ത്രിക്കും ദക്ഷിണറെയിൽവേ അധികൃതർക്കും നിവേദനംനൽകിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. കൊങ്കൺ ബന്ധമുള്ളതിനാലാണ് ഇത്രയെങ്കിലും ട്രെയിൻ മലബാറിനുകിട്ടുന്നത്.
റെയിൽവേ ഉന്നതതലത്തിൽ എടുക്കുന്ന തീരുമാനപ്രകാരമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നതെന്നും മലബാറിലെ ജനങ്ങളുടെ ആവശ്യം റെയിൽവേ ട്രാഫിക് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദക്ഷിണറെയിൽവേ സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ ചെന്തമിഴ് ശെൽവൻ പറഞ്ഞു.
Content Highlights: Passenger Demand Unmet: Why Malabar Continues to Face Railway Neglect
Published: 19 Dec 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented