തിരുവനന്തപുരം: ആത്മകഥവിവാദത്തില്‍ ഇ.പി. ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി വിശ്വസിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുറത്തുവന്ന പുസ്തകഭാഗം പാര്‍ട്ടിയും പൂര്‍ണമായും തള്ളുകയാണ്. ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. വിഷയം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യമല്ല. സംഭവത്തില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

'ആത്മകഥ ബോംബില്‍ കാര്യമൊന്നുമില്ല. പാര്‍ട്ടിയെ അത് ബാധിച്ചിട്ടില്ല. എഴുതുകയോ, പറയുകയോ ചെയ്യാത്ത കാര്യം തന്റെ പേരില്‍ കള്ളപ്രചാരവേള നടത്തിയതാണെന്ന് ജയരാജന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആ പ്രചാരവേല നടത്തിയവര്‍ക്കെതിരേ നിയമപരമായ നടപടിയും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തും കൈമാറിക്കഴിഞ്ഞു. അന്വേഷണം നടക്കട്ടെ, അന്വേഷണം നല്ല രീതിയില്‍ നടക്കണം എന്നാണ് പാര്‍ട്ടി കാണുന്നത്.

ഗൂഢാലോചനയുണ്ടോ എന്ന് ചോദ്യത്തിന് ഒരു ആലോചനയുമില്ലെങ്കില്‍ ഇങ്ങനെ വരില്ലല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊന്ന് പുറത്തുവന്നത് പരിശോധിക്കണം. ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പുറത്ത് വന്നത് താന്‍ എഴുതിയത് അല്ലെന്ന് ഇ.പി. പറഞ്ഞത് പാര്‍ട്ടി വിശ്വസിക്കുന്നു. പുസ്തകം പ്രകാശനം ചെയ്യുമെന്ന് പറയുന്ന ദിവസം ആ പുസ്തകം എഴുതിയ ആള്‍ തന്നെ പറയേണ്ടെ? ജയരാജനാണ് പുസ്തകം എഴുതിയത്. താന്‍ പുസ്തകം എഴുതി പൂര്‍ത്തിയായില്ല എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.' 

ആത്മകഥ വിവാദത്തില്‍ നിയമനടപടി സ്വീകരിക്കും എന്ന് ഇ.പി. പറഞ്ഞില്ലേ? ഇപ്പോള്‍ പുറത്തുവന്ന പി.ഡി.എഫ്. പാര്‍ട്ടി പൂര്‍ണമായും തള്ളുന്നു. ഡി.സിയുമായി കരാര്‍ ഇല്ലെന്ന് ഉറപ്പല്ലേ ? കരാര്‍ ഇല്ലാതെ എങ്ങനെ പുസ്തകം പ്രസിദ്ധീകരിക്കും. ഈ വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല. ഇ.പിയോട് വിശദീകരണം ചോദിക്കേണ്ട ആവശ്യവുമില്ല.'-ഗോവിന്ദന്‍ പറഞ്ഞു.

177 പേജില്‍ ഒതുങ്ങുന്നതല്ല ഇ.പിയുടെ ജീവിതമെന്നും അദ്ദേഹം ആത്മകഥ എഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥ എഴുതാന്‍ പാര്‍ട്ടിയുടെ അനുവാദം വേണ്ടെന്നും പ്രസിദ്ധീകരിക്കുന്ന സമയത്ത് മതി അനുവാദം എന്നും ഗോവിന്ദന്‍ പറഞ്ഞു. ഇ.പിയുടെ ആത്മകഥ വിവാദത്തില്‍ പാലക്കാട്ടെ പെട്ടിവിവാദം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.