
തൃശ്ശൂർ: തിരഞ്ഞെടുപ്പ് കാലമെന്നത് എ.കെ.ജി സെന്ററിൽനിന്ന് തിരക്കഥാകൃത്തുക്കൾ രംഗത്തിറങ്ങുന്ന സമയമാണെന്ന് മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളധീരൻ. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്കെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.
പി.പി.ദിവ്യയെ എന്തുകൊണ്ടാണ് പാർട്ടിയിൽനിന്ന് പുറത്താക്കാത്തത് എന്ന ചോദ്യത്തിന് ഗോവിന്ദൻ മാസ്റ്റർക്കും മുഖ്യമന്ത്രിക്കും മറുപടിയില്ല. പി.പി. ദിവ്യയെ 15 ദിവസം ആരാണ് ഒളിപ്പിച്ചുവെച്ചതെന്ന് മുരളീധരൻ ചോദിച്ചു. പത്തുവർഷം കഠിന തടവ് കിട്ടുന്ന കുറ്റം ചെയ്തിട്ടുള്ള ഒരു പ്രതിയെ ഒളിപ്പിച്ചയാൾക്കെതിരെ കേസില്ല. ഈ ചോദ്യങ്ങളെല്ലാം ജനങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അതിനുള്ള ഉത്തരങ്ങൾ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്ക് പറയാൻ പറ്റാതെ വരുമ്പോൾ ചേലക്കരയിലടക്കം പരാജയപ്പെടുമോ എന്ന വിഭ്രാന്തിയിലാണവരെന്നും അദ്ദേഹം പറഞ്ഞു.
100 കോടി നൽകി രണ്ട് എം.എൽ.എമാരെ വിലയ്ക്കുവാങ്ങാൻ വേണ്ടി എൻ.സി.പി രംഗത്തെത്തി എന്നൊരു തിരക്കഥ രണ്ടുദിവസം മുൻപ് വന്നു. അജിത് പവാറിന്റെ പാർട്ടിക്ക് കേരളത്തിൽ ആരെങ്കിലുമുണ്ടോ എന്നറിയില്ല. കേരളത്തിൽ എൻ.ഡി.എയ്ക്ക് ഒരു എം.എൽ.എ പോലുമില്ല. ഇനി അഥവാ ഈ രണ്ടുപേർ കൂറുമാറിയെന്നിരിക്കട്ടേ പിണറായി സർക്കാർ താഴെ വീഴില്ല. എന്നിട്ടും 100 കോടി ചെലവാക്കാൻ അജിത് പവാർ മുതിരുന്നു എന്നുവിശ്വസിക്കാൻ മാത്രം വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങളെന്ന് ധരിക്കുന്ന ചില തിരക്കഥാകൃത്തുക്കൾ ഈ രണ്ട് തിരക്കഥകളും ചീറ്റിപ്പോയപ്പോൾ പുതിയ തിരക്കഥയാണ് ഞാൻ കോടികൾക്ക് കാവൽ നിന്നു എന്ന് പുതിയൊരാളെക്കൊണ്ട് പറയിപ്പിക്കുന്നത്.
ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി എന്നുപറഞ്ഞാൽ ചായ വാങ്ങിക്കൊടുക്കാൻ വെയ്ക്കുന്നയാളാണ്. അയാളാണോ കോടികൾക്ക് കാവൽ നിൽക്കുന്നത്. ഈ തിരക്കഥ കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാൻ പര്യാപ്തമല്ല. മൂന്നുകൊല്ലം ഉറക്കമായിരുന്നോ കേരളാ പോലീസ്? കേരളാ പോലീസ് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം നടത്താത്തത് മൂന്നുകൊല്ലം കഴിഞ്ഞ് ഉറക്കമുണർന്നപ്പോഴാണോ അറിഞ്ഞത്?
2021-ന് ശേഷം മൂന്നുകൊല്ലക്കാലം കേരളാ പോലീസ് ഉറക്കമായിരുന്നോ എന്നാണ് താൻ ചോദിക്കുന്നത്. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ മുൻ ഡ്രൈവറായിരുന്നോ എന്ന് അറിയില്ല. കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കണം. അതന്വേഷിക്കുന്നതിൽനിന്ന് കേരളാ പോലീസിനെ ഒരിക്കലും ബി.ജെ.പി തടഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ഒരുനേതാവും നെഞ്ചുവേദന അനുഭവിച്ചിട്ടില്ല. ഇ.ഡി. വിളിക്കുമ്പോൾ നെഞ്ചുവേദന അനുഭവിക്കുന്നവരെ എല്ലാവർക്കുമറിയാം. സത്യം തീർച്ചയായും പുറത്തുവരണം.
പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്തുവരും. ചേലക്കരയിൽ നേരത്തേ എം.എൽ.എ ആയിരുന്നയാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമല്ലെന്ന് അവിടത്തെ സ്ഥാനാർത്ഥി മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നാണ് കേട്ടത്. കെ.രാധാകൃഷ്ണനെ അധികം കാണാനില്ലെന്നാണ് അവിടെയുള്ളവർ തന്നോട് പറഞ്ഞത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാരാണെന്നതിനെക്കുറിച്ചുള്ള തർക്കം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി രണ്ടിടങ്ങളിലും മുന്നേറ്റം നടത്തുന്നു എന്നുവരുമ്പോൾ പുതിയ തിരക്കഥയുമായിട്ടിറങ്ങിവരുന്ന എ.കെ.ജി സെന്ററിൽ കേന്ദ്രീകരിച്ചിരിക്കുന്ന തിരക്കഥാകൃത്തുക്കൾ ആരാണെന്ന് തിരുവനന്തപുരത്തുള്ള സിനിമാ സംവിധായകർ അന്വേഷിക്കണമെന്നും വി.മുരളീധരൻ പരിഹസിച്ചു.
Content Highlights: V.Muraleedharan slams CPM over Kodakara case,alleges AKG Center is writing new scripts for elections
Published: 02 Nov 2024, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented