കൊച്ചി : തിരുവാങ്കുളത്ത്   മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൂഴിക്കുളം പാലത്തില്‍ പരിശോധന തുടരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ട്.

To advertise here,

ഇതിനെത്തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ തുടരുകയാണ്, സ്‌കൂബ ടീമും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. മറ്റിടങ്ങളിലെ തിരച്ചില്‍ രാത്രിയായതോടെ അവസാനിപ്പിച്ചു. പുഴയിലും സമീപഭാഗങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്.അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു

അമ്മയ്ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്ല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ  ആദ്യം പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.


പുത്തന്‍കുരിശ് പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്. ആലുവകേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. അമ്മയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുട്ടിയും അമ്മയും നടന്നുനീങ്ങുന്ന നിര്‍ണായകദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത് പിങ്ക് ടോപ്പും നീല ജീന്‍സുമായിരുന്നു