തൊടുപുഴ: കാടിറങ്ങി നാടിനെ വിറപ്പിച്ച രണ്ട് കാട്ടാനകൾക്കെതിരേ പ്രതിരോധം തീർത്ത് ഒരുപറ്റം ചെറുപ്പക്കാർ. കാട്ടാനപ്പേടിയിൽ കഴിഞ്ഞ മുള്ളരിങ്ങാട്ടാണ് യുവാക്കളുടെ നേതൃത്വത്തില്‍ സൗരവേലി ഒരുക്കിയും തീ കൂട്ടിയും കാവൽ നിന്നും നാടിന് സംരക്ഷണ കവചം തീര്‍ത്തത്. ആനകളിറങ്ങിയപ്പോൾ വനം വകുപ്പിന്റേയും സര്‍ക്കാരിന്റേയും സഹായത്തിന് കാത്തുനില്‍ക്കാതെ ജനവാസ മേഖലയ്ക്ക് സമീപം മുഴുവന്‍  പിരിവെടുത്ത് സൗരവേലി തീര്‍ത്തിരിക്കുകയാണ് ഇവർ. സൗരവേലിയുടെ ചാര്‍ജ് ചിലപ്പോള്‍ രാത്രിയോടെ തീരുന്ന അവസ്ഥയുമുണ്ട്. അപ്പോള്‍ വേലിക്ക് ഇപ്പുറം കാട്ടാനകള്‍ കടന്നുവരുമെന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. അതിനാല്‍ ഈ ഭാഗം പൂര്‍ണമായും  സുരക്ഷിതമായിരുന്നില്ല. ഇവിടെ തീ കൂട്ടിയാണ് ഇവർ പ്രതിരോധം തീർത്തത്.

To advertise here,

ഇടുക്കി, എറണാകുളം ജില്ലകളിലെ  മുള്ളരിങ്ങാട്  അമയല്‍തൊട്ടി മുതല്‍ തലക്കോട്, ഇഞ്ചിപ്പാറ,ബ്ലാവടി വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് രാവും പകലും ഇവരുടെ കാവൽ. രണ്ടാഴ്ച മുമ്പാണ് പാലിയത്ത് അമര്‍ ഇലാഹി എന്ന യുവാവിന്റെ ജീവന്‍ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ഇതോടെയാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്ത് രാപകല്‍ കാവല്‍ തുടങ്ങിയത്.

കൂട്ടായ്മയില്‍ നൂറോളം അംഗങ്ങളാണുളളത്. അവരോടൊപ്പം പ്രായഭേദമന്യേ നാട്ടുകാരും അണിചേര്‍ന്നു. യുവാക്കള്‍ക്കൊപ്പം  അറുനൂറോളം നാട്ടുകാരുമുണ്ട്. കാവലിന് എത്തുന്നത് കൂട്ടായ്മയിലെ നേതാക്കളുമായി ആലോചിച്ച് സമയക്രമം നിശ്ചയിച്ചാണ്. രണ്ട് ആനകള്‍ കൂടി മാത്രമാണ് മുള്ളരിങ്ങാട് ഭാഗത്ത് ഉള്ളതൊന്നും ഇവയെ കൂടി ഉള്‍ക്കാട്ടിലേയ്ക്ക് തുരത്താതെ നാടിന് രക്ഷയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇനിയും ഒരാളുടെ ജീവന്‍ പോലും തങ്ങളുടെ ഗ്രാമത്തില്‍ നിന്നും കാട്ടാനക്കലിയില്‍  പൊലിയരുതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ എന്ത് ത്യാഗം സഹിച്ചും കാവല്‍ തുടരാനാണ് തീരുമാനം. ഇത് എത്ര നാള്‍ തുടരണമെന്ന് ഇവര്‍ക്ക് നിശ്ചയമില്ല. എങ്കിലും പിന്നോട്ടില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാരും വനം വകുപ്പും കാട്ടാനകളെ പെരിയാറിന് മറുകര കടത്തുമെന്ന പ്രതീക്ഷയിലാണ് ജനം.