തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യു.ഡി.എഫ്. സർക്കാരിന്റെ ആറ് നോമിനികളെ ഉൾപ്പെടുത്തി ഉത്തരവിറക്കി. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലാണ് പുനഃസംഘടന സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നോമിനികളായിരുന്ന ഡോ. ഷിജു ഖാൻ, അഡ്വ. മുരളീധരൻ പിള്ള എന്നിവരടക്കം ആറുപേർ സിൻഡിക്കേറ്റിൽനിന്ന് പുറത്തായി.

To advertise here,

മുൻ സർക്കാർ സംഘടിപ്പിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് ‘രക്ഷാപ്രവർത്തനത്തിന്റെ’ ഭാഗമായി ഗുരുതരമായി മർദനമേറ്റ അഡ്വക്കേറ്റ് അജയ് ജുവൽ കുരിയാക്കോസിനെ സിൻഡിക്കേറ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ രംഗത്തുവന്ന വിദ്യാഭ്യാസ വിദഗ്ധൻ ആർ.എസ്. ശശികുമാറും പുതിയ സിൻഡിക്കേറ്റിൽ അംഗമായിട്ടുണ്ട്.

ഡോ. പി.സി. ബാബു, ഡോ. നൗഷാദ് വി. എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് എത്തിയ മറ്റു പ്രമുഖർ. വനിതാ പ്രതിനിധിയായി ഡോ. എസ്. പ്രേമയും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഐടി വിദഗ്ധനായി കെ. അനിൽ കുമാറും പട്ടികയിൽ ഇടംപിടിച്ചു.