തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ്‌ചെയ്ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി ഇടതു സിൻഡിക്കേറ്റംഗങ്ങൾ ചോദ്യംചെയ്തതോടെ, പ്രശ്നത്തിൽ നിയമയുദ്ധം ഉറപ്പ്. സിൻഡിക്കേറ്റ് നിർദേശമനുസരിച്ച് വ്യാഴാഴ്ച രജിസ്ട്രാർ സർവകലാശാലയിലെത്തും. അദ്ദേഹത്തെ തടഞ്ഞാൽ സർവകലാശാല ഏറ്റുമുട്ടലിനു വേദിയാവും.

To advertise here,

കേരള സർവകലാശാലാ നിയമം 1974-ലെ വകുപ്പ് 10(13) അനുസരിച്ച് ചിലഘട്ടങ്ങളിൽ വിസിക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം പ്രയോഗിക്കാം. എന്നാൽ, സസ്പെൻഷൻപോലുള്ള അച്ചടക്കനടപടിയെടുക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നില്ലെന്നും ചാൻസലറുടെ നിർദേശമനുസരിച്ചാണെങ്കിൽപ്പോലും അത്‌ നിയമവിരുദ്ധമാണെന്നും ഇടത്‌ സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയാൽ അത്‌ നിയമയുദ്ധത്തിലേക്ക്‌ നീങ്ങും.

വിസിക്കെതിരേ രജിസ്ട്രാർ കോടതിയിലെത്തിയാൽ സർവകലാശാലയാണ് എതിർകക്ഷി. ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് നിയമിച്ച അഭിഭാഷകന്റെ വാദം സ്വാഭാവികമായും രജിസ്ട്രാർക്ക് അനുകൂലമായിട്ടാവും. വിസി പ്രത്യേകം അഭിഭാഷകനെ നിയോഗിക്കേണ്ടിവരും. കേസിൽ ഗവർണർ കക്ഷിയായാൽ ചാൻസലറെന്നനിലയിൽ അദ്ദേഹത്തിനുവേണ്ടി വേറെയും അഭിഭാഷകൻ ഹാജരാവേണ്ടിവരും. ഇങ്ങനെ, സങ്കീർണമായ നിയമയുദ്ധത്തിലേക്ക് വഴിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

വിസിയുടെ വാദം

  • വിസി പറഞ്ഞതുകേൾക്കാതെ, രജിസ്ട്രാർ സ്വന്തംനിലയിൽ തീരുമാനമെടുത്തു
  • വേദിയിൽ ഗവർണർ ഇരിക്കുമ്പോഴും ദേശീയഗാനാലാപനം നടക്കുമ്പോഴുമായിരുന്നു ഹാളിന് അനുമതിനിഷേധിച്ചത്
  • അനുമതിവാങ്ങാതെ പോലീസിൽ പരാതിനൽകി

ഭരണപക്ഷം പറയുന്നത്

  • ഹാൾ റദ്ദാക്കുന്നത് രജിസ്ട്രാർ വിസിയെയും രാജ്ഭവനെയും അറിയിച്ചിരുന്നു. ഹാളിന് അനുമതി നിഷേധിച്ചത് സംഘാടകരെ അറിയിച്ചിരുന്നു
  • ഗവർണറോട് അനാദരം കാണിച്ചിട്ടില്ല. അദ്ദേഹം വന്നശേഷം സുഗമമായി പരിപാടി നടത്താൻ രജിസ്ട്രാർ ശ്രമിച്ചു
  • സർവകലാശാലയിൽ ചട്ടലംഘനവും സംഘർഷവും നടന്നതിനാൽ നിയമാനുസൃതമായാണ് രജിസ്ട്രാറുടെ നടപടി.