തിരുവനന്തപുരം: വൈദ്യുതിമേഖല സ്വകാര്യവത്കരിക്കണമെന്നും ആണവവൈദ്യുതിനിലയങ്ങൾ വേണമെന്നും സർക്കാരിന്റെ ധവളപത്രം. വൈദ്യുതി ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനുള്ള വിഭവം കെ.എസ്.ഇ.ബി.ക്കില്ല. പദ്ധതികൾ പൂർത്തിയാക്കുന്നതിൽ സത്പേരില്ലെന്ന ഗുരുതരമായ കുറ്റപ്പെടുത്തലും ധവളപത്രത്തിലുണ്ട്. അതിനാൽ ഭാവിയിലെ വളർച്ചയ്ക്ക് സ്വകാര്യനിക്ഷേപങ്ങൾക്കായി വൈദ്യുതിമേഖല തുറന്നുകൊടുക്കണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം അനുവദിക്കണമെന്നും ധവളപത്രത്തിൽ പറയുന്നു.

To advertise here,

സോളാർ പദ്ധതികളിലൂടെ ആറായിരം മെഗാവാട്ടും പംപ്ഡ് ജലവൈദ്യുതി പദ്ധതികളിലൂടെ എണ്ണായിരം മെഗാവാട്ടും ക്ലോസ്ഡ് ലൂപ്, സ്മോൾ മോഡുലാർ ആണവനിലയങ്ങളിലൂടെ ഇതിൽക്കൂടുതലും വൈദ്യുതി ഉത്പാദിപ്പിക്കണം. എന്നാൽ, മാത്രമേ വൈദ്യുതി കൂടുതൽ വേണ്ട വ്യവസായങ്ങൾക്ക് കേരളം ആകർഷകമാകൂ. വൈദ്യുതിക്ക് മത്സരാധിഷ്ഠിതമായ ന്യായമായ നിരക്കും നിർണയിക്കണം.

ഇപ്പോൾ കേരളത്തിന് ആവശ്യമുള്ളതിന്റെ 21.7 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ശേഷിക്കുന്നത് പുറത്തുനിന്ന് വാങ്ങുകയാണ്. കെ.എസ്.ഇ.ബിയുടെ ചെലവിന്റെ പകുതിയിലേറെയും വൈദ്യുതി വാങ്ങാനാണ് വേണ്ടിവരുന്നത്. ഇത് കെ.എസ്.ഇ.ബി.യുടെ സാമ്പത്തികാരോഗ്യത്തെ തകർക്കുന്നു. കെ.എസ്.ഇ.ബി.യുടെ ഇതുവരെയുള്ള നഷ്ടം 38,648.17 കോടിയാണ്. സ്ഥാപനത്തിന്റെ മൊത്തം ആസ്തിമൂല്യം 35149.12 കോടിയും. സർക്കാരിന് നൽകേണ്ട വൈദ്യുതി ഡ്യൂട്ടി പിടിച്ചുവെക്കാൻ കെ.എസ്.ഇ.ബിയെ അനുവദിക്കരുത്. ബോർഡിന്റെ ചെയർമാനെ അടിക്കടി മാറ്റുന്നത് തടയണം. മൂന്നുമുതൽ അഞ്ചുവർഷത്തേക്ക് ഒരു പ്രൊഫഷണലിനെവേണം ഈ പദവയിലേക്ക് തിരഞ്ഞെടുക്കാനെന്നും ധവളപത്രം നിർദേശിക്കുന്നു.

എൽ.ഡി.എഫിന് എതിർപ്പ്

വൈദ്യുതിമേഖല ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങളെ എൽ.ഡി.എഫ്. സർക്കാർ എതിർത്തിരുന്നു.