തിരുവനന്തപുരം: മത ചടങ്ങുകളുടെ ഭാഗമാക്കുന്നതിനെതിരെ പോലീസ് അസോസിയേഷനില്‍ പ്രമേയം. ആരാധനാലയങ്ങള്‍ പോലീസ് ക്യാമ്പുകളുടേയും സ്റ്റേഷനുകളുടേയും ഭാഗമാകുന്നതും ആരാധനാലയങ്ങള്‍ക്ക് വേണ്ടി പോലീസില്‍ പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്നും പ്രമേയത്തില്‍ പറയുന്നു. ആറ്റിങ്ങലില്‍ നടക്കുന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 

To advertise here,

മതാചാര സംരക്ഷണത്തിന്റെ ഭാഗമായി പോലീസിനെ ഉപയോഗിക്കുന്നതിന് എതിരെയാണ് വിമര്‍ശനം ആരംഭിക്കുന്നത്. അത്തരം ആചാരങ്ങളുടെ ഭാഗമായി പോലീസിനെ ഉപയോഗിക്കുന്നതിനെ പ്രമേയം വിമര്‍ശിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല മതനിരപേക്ഷ രാജ്യത്ത് ഈ പ്രവണത ശരിയല്ല. ആരാധനാലയങ്ങളുടെ പരിപാടികളുടെ ഭാഗമായി പോലീസിന് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസുകാര്‍ക്കിടയില്‍ പണപ്പിരിവും നടക്കുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന നിര്‍ദേശവും പ്രമേയത്തിലുണ്ട്. 

സമരത്തിനിടയില്‍ പോലീസുകാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമത്തെ കുറിച്ചും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പലപ്പോഴും മാനുഷികപരമല്ലാത്ത പ്രവര്‍ത്തനമുണ്ടാകുന്നുണ്ട്. മുഖത്ത് തുപ്പുക, യൂണിഫോമില്‍ കരി ഓയില്‍ ഒഴിക്കുക, ചാണകവെള്ളം ഒഴിക്കുക തുടങ്ങിയ പ്രവണതയുമുണ്ട്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.