ന്യൂഡൽഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കേണ്ടത് എത്രയും വേഗമായിരിക്കണമെന്നും അല്ലാതെ സൗകര്യമുള്ളപ്പോഴല്ലെന്നും കേരളം സുപ്രീംകോടതിയിൽ.
ഗവർണർ ദന്തഗോപുരത്തിലിരുന്ന് മാസങ്ങളെടുത്തല്ല ബില്ലുകൾ പഠിക്കേണ്ടത്. ബില്ലുകൾ തടഞ്ഞുവെക്കുകയാണെങ്കിൽ അനുമതിനൽകാൻ മന്ത്രിസഭയ്ക്ക് നിർബന്ധിക്കാവുന്നതാണെന്നും കേരളം വാദിച്ചു. ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.
മണി ബില്ലുകൾ തടഞ്ഞുവെക്കാനാവില്ലെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ടെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ പറഞ്ഞു. ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നാണ് ഭരണഘടനയുടെ 200-ാം അനുച്ഛേദം വ്യക്തമാക്കുന്നത്. മണി ബില്ലിനെക്കുറിച്ചും എത്രയും വേഗം തീരുമാനമെടുക്കേണ്ടതിനെക്കുറിച്ചും ഇതിൽ പറയുന്നത് ഗവർണറുടെ നടപടി അടിയന്തരമായി വേണമെന്ന് വ്യക്തമാക്കുന്നു. ബില്ലുകൾ തടഞ്ഞുവെക്കുകയാണെങ്കിൽ കാരണം വ്യക്തമാക്കണം.
ബില്ലിൽ ഗവർണർക്ക് അഞ്ചുകാര്യങ്ങളാണ് ചെയ്യാനാവുക. രാഷ്ട്രപതിയുടെ പരിഗണനയ്ക്കയക്കുക, മണി ബില്ലായി കൈകാര്യം ചെയ്യുക, അനുമതി നൽകുക, നിർദേശങ്ങളോടെ നിയമസഭയ്ക്ക് തിരിച്ചയക്കുക, തടഞ്ഞുവെക്കുക എന്നിവയാണത്.
ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെക്കുറിച്ച് വേണുഗോപാൽ പറഞ്ഞപ്പോൾ, താങ്കൾ സോളിസിറ്റർ ജനറലിനെ (കേന്ദ്രസർക്കാർ) പിന്തുണയ്ക്കുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. ഒരുപരിധിവരെ അതേയെന്നും കാരണം ഗവർണർമാർക്ക് ബില്ലുകളിൽ സഹകരണത്തിന്റെ പങ്കാണ് വഹിക്കാനുള്ളതെന്നും വേണുഗോപാൽ പറഞ്ഞു. ഭരണഘടനയിൽ ‘എത്രയും വേഗം’ എന്ന് പറഞ്ഞില്ലെങ്കിൽപ്പോലും, ഗവർണർമാർ ബില്ലുകളിൽ യുക്തിസഹമായ സമയത്തിനകം നടപടിയെടുക്കേണ്ടതാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു.
Content Highlights: Governor Must Act Expeditiously on Bills, Kerala Argues in Supreme Court
Published: 10 Sept 2025, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented