
തിരുവനന്തപുരം: ദ ഹിന്ദു ദിനപ്പത്രത്തിൽവന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി.ആർ.ഏജൻസിയുടെ രണ്ട് പ്രതിനിധികൾ അവിടെയുണ്ടായിരുന്നെന്ന് ഹിന്ദു ദിനപ്പത്രംതന്നെ പറഞ്ഞിട്ടുണ്ട്. അവർ എന്തിനാണ് അവിടെ വന്നതെന്നും ആ പത്രവുമായുള്ള അഭിമുഖം എന്തിനാണവർ ഒരുക്കിക്കൊടുത്തതെന്നും ഗവർണർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പി.ആർ വിവാദത്തിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ഗവർണർ ചോദിച്ചു . അഭിമുഖത്തിലെ വിവാദപരാമർശങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചാൽ അക്കാര്യം താനുൾക്കൊള്ളുമായിരുന്നു. പക്ഷേ എന്താണ് മുഖ്യമന്ത്രി സെപ്റ്റംബർ 21-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്? അദ്ദേഹം ഇക്കാര്യം നിഷേധിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
"മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം എന്നെ അറിയിച്ചില്ല? പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഞാൻ പിന്നെ എന്തിനാണ് രാജ്ഭവനിൽ ഇരിക്കുന്നത്? രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഈ സംസ്ഥാനത്ത് നടത്താൻ ഒരിക്കലും അനുവദിക്കില്ല. മുഖ്യമന്ത്രി എന്തിനാണ് എന്നിൽനിന്നും ഇക്കാര്യങ്ങൾ ഒളിക്കുന്നത്?
മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? കാര്യങ്ങൾ എന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാ ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വിമാനത്താവളത്തിനകത്ത് സ്വർണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കസ്റ്റംസ് വകുപ്പിന് തന്നെയാണ്. പക്ഷേ ഏതെങ്കിലും വിധേന അത് പുറത്തെത്തി ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാൽ അതിന് ഉത്തരം പറയേണ്ടത് കേന്ദ്രസർക്കാരാണോ?" ഗവർണർ ചോദിച്ചു.
തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനുമറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നും ഗവർണർ വിമർശിച്ചു.
Content Highlights: Kerala Governor Accuses CM Pinarayi of Hiding Gold Smuggling Details
Published: 09 Oct 2024, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented