തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. മാര്‍ച്ച് 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും. സെലക്ട് കമ്മിറ്റിക്ക് വിടാതെ സബ്ജക്ട് കമ്മിറ്റിക്ക് മാത്രം ബില്‍ വിടാനാണ് തീരുമാനം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനകള്‍ക്ക് ശേഷം വീണ്ടും സഭയിലെത്തുമ്പോള്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. 

To advertise here,

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിലും സബ്ജക്ട് കമ്മിറ്റിക്ക് മാത്രം വിട്ടാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇനി സഭ സമ്മേളിക്കുന്ന മാര്‍ച്ച് മൂന്നിന് തന്നെ ബില്‍ അവതിരിപ്പിക്കും. സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം മാര്‍ച്ച് 24 നാണ് വീണ്ടും ബില്‍ സഭയിലെത്തുക. അന്ന് തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് സര്‍ക്കാരിന് തോന്നിയാല്‍ മാത്രമേ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുകയുള്ളൂ. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുമ്പോള്‍ പൊതുചര്‍ച്ചയ്ക്കടക്കമുള്ള അവസരമുണ്ടാകും. പ്രതിപക്ഷം ഇക്കാര്യമാണ് ഉന്നയിച്ചതെങ്കിലും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് നീക്കം. അതേസമയം മൂന്നാം തീയ്യതി ബില്‍ സഭയില്‍ വരുമ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. ഇത് പരിഗണിച്ച് വേണമെങ്കില്‍ സര്‍ക്കാരിന് സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള തീരുമാനമെടുക്കാം.